തടിയിലും ചിരട്ടയിലും മെറ്റലിലും രൂപകൽപന ചെയ്ത തനത് കേരളീയ കരകൗശല വസ്തുക്കൾ ഇനി ലോകത്തെവിടെ നിന്നും ഓൺലൈൻ വഴി സ്വന്തമാക്കാം.
തിരുവനന്തപുരം: കേരള കരകൗശല വികസന കോർപറേഷന്റെ ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വഴിയും ലഭിക്കും. ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജൻ നിർവ്വഹിച്ചു.
തടിയിലും ചിരട്ടയിലും മെറ്റലിലും രൂപകൽപന ചെയ്ത തനത് കേരളീയ കരകൗശല വസ്തുക്കൾ ഇനി ലോകത്തെവിടെ നിന്നും ഓൺലൈൻ വഴി സ്വന്തമാക്കാം. കരകൗശല ഉത്പന്നങ്ങളുടെ വിപണി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കരകൗശല വികസന കോർപറേഷന്റെ പുതിയ ചുവടുവയ്പ്. www.keralahandicrafts.in എന്ന വെബ്സൈറ്റ് വഴിയാണ് വിപണനം. കരകൗശല ഉത്പന്നങ്ങളും അതിന്റെ സവിശേഷതകളും, നിർമ്മിച്ച കലാകാരൻമാരുടെ വിശദാംശങ്ങളും വെബ്സൈറ്റിലുണ്ടാകും.
കരകൗശല ഉത്പന്നങ്ങളുടെ വ്യാജപതിപ്പുകളെ നിയന്ത്രിക്കുന്നതിന് കൂടിയാണ് ഈ നീക്കം. കരകൗശല തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഇത് സഹായകമാകും. കോർപറേഷന്റെ വിപണന ശൃംഖലയായ കൈരളിയുടെ ഉത്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിതരണം ചെയ്യുന്നുണ്ട്.
പരമ്പരാഗത തൊഴിലാളികൾക്കായി പുത്തൻ ഡിസൈനുകൾ പരിചയപ്പെടുത്തുന്ന വർക്ക് ഷോപ്പുകളും, ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കാൻ വിപണന മേളകളും സംഘടിപ്പിക്കുമെന്നും കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ അറിയിച്ചു.