
തിരുവനന്തപുരം: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ നാളെ (ജൂലൈ 15) മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി യു.കെയിലേക്കുള്ള ഇന്ത്യയുടെ ആദ്യ സമുദ്രോത്പന്ന കയറ്റുമതി ബാച്ചിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ന് (ജൂലൈ 14, ചൊവ്വാഴ്ച) രാത്രി 10:00 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കെ.എസ്.ഐ.ഇ എയർ കാർഗോ കോംപ്ലക്സിൽ നടക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
'ഗ്ലാഡ്സൺ എക്സ്പോർട്ടേഴ്സ്', 'ജൂഡ് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്നീ കമ്പനികളുടെ സമുദ്രോത്പന്നങ്ങളാണ് ചരിത്രപരമായ ഈ ആദ്യ ദൗത്യത്തിലൂടെ യുകെയിലേക്ക് അയക്കുന്നത്. കന്യാകുമാരി ജില്ലയിലുള്ള ഇവരുടെ പ്രോസസിംഗ് യൂണിറ്റുകളിൽ നിന്ന് വൈകുന്നേരം 6:30 ഓടെ പുറപ്പെടുന്ന ഉത്പന്നങ്ങൾ രാത്രിയോടെ തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ എത്തിക്കും. ഫ്ലാഗ് ഓഫ് കർമ്മം പൂർത്തിയായ ഉടൻ തന്നെ ഉത്പന്നങ്ങൾ ഔദ്യോഗികമായി കസ്റ്റംസ് അധികൃതർക്ക് കൈമാറും.
എം.പി.ഇ.ഡി.എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ കെ.എസ്.ഐ.ഇ അധികൃതർ, എയർ കാർഗോ കോംപ്ലക്സിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ, എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. ഇവർക്ക് പുറമേ കയറ്റുമതിക്കാരായ ഗ്ലാഡ്സൺ എക്സ്പോർട്ടേഴ്സ്, ജൂഡ് ഫുഡ്സ് ഭാരവാഹികളും സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പുതിയ വ്യാപാര കരാർ നിലവിൽ വരുന്നത് രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.