ഇന്റർകണക്ഷൻ യൂസേജ് ചാർജ്ജ്; ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

By Web TeamFirst Published Jun 2, 2023, 6:29 PM IST
Highlights

നിരവധി വർഷങ്ങളായി ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം ഇന്റർകണക്ഷൻ നിരക്കുകൾ ഒരു തർക്കമാണ്

റിലയൻസ് ജിയോ ഇൻഫോകോമിനും ടാറ്റ കമ്മ്യൂണിക്കേഷനുംആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഇന്റർകണക്ഷൻ യൂസേജ് ചാർജുകളുമായി ബന്ധപ്പെട്ടാണ്  രണ്ട് കമ്പനികൾക്കും ആദായനികുതി വകുപ്പ് (ഐ-ടി) നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ മുംബൈ വിഭാഗം പാസാക്കിയ ഉത്തരവുകൾക്കെതിരെ ഇരു കമ്പനികളും അപ്പീൽ നൽകിയിട്ടുണ്ട്. പുതിയ നോട്ടീസിനെതിരെ അപ്പീൽ നൽകിയതായി ടാറ്റ കമ്മ്യൂണിക്കേഷൻസ് അറിയിച്ചു.

ആദായ നികുതി നിയമത്തിന്റെ ചട്ടം 195 പ്രകാരം, വിദേശ ടെലികോം ഓപ്പറേറ്റർമാർക്ക്  ഇന്റർകണക്ഷൻ യൂസേജ് ചാർജ് നൽകുമ്പോൾ ഇന്ത്യൻ ടെലികോം കമ്പനികൾ ഉറവിടത്തിൽ നിന്നും നികുതി കുറയ്ക്കണമെന്നാണ് വകുപ്പിന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഐടി ആക്ടിലെ സെക്ഷൻ 201 പ്രകാരം സ്രോതസ്സിൽ (ടിഡിഎസ്) കിഴിച്ച നികുതിയും തത്ഫലമായുണ്ടാകുന്ന പലിശയും അടയ്‌ക്കാൻ മൂല്യനിർണ്ണയ കമ്പനികൾ ബാധ്യസ്ഥരാണെന്നും  ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
 
2019-20 സാമ്പത്തിക വർഷത്തെ കാലയളവിനുള്ളിലെ ഇന്റർകണക്ഷൻ യൂസേജ് ചാർജുമായി ബന്ധപ്പെട്ടാണ് ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷനും നോട്ടീസ്   അയച്ചിട്ടുള്ളത്.  വിദേശ ടെലികോം സേവനദാതാവിന്റെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്ന നടപടിയിൽ, മനുഷ്യ ഇടപെടൽ ഉള്ളതിനാൽ, യൂസേജ് ചാർജ് ചുമത്തുന്നതിൽ തെറ്റില്ലെന്ന് വിദഗ്ധർ  പറയുന്നുണ്ട്. എന്നാൽ കണക്ഷൻ ഓട്ടോമാറ്റിക്കായി നടക്കുന്നതിനാൽ, അവിടെ കണക്റ്റിംഗ് നിരക്കുകളൊന്നുമില്ലെന്നും അതുകൊണ്ട്  തന്നെ ടിഡിഎസ് നൽകേണ്ട സാഹചര്യമില്ലെന്നും കമ്പനികൾ വാദിക്കുന്നു

നിരവധി വർഷങ്ങളായി ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം ഇന്റർകണക്ഷൻ നിരക്കുകൾ ഒരു തർക്കമാണ്. തങ്ങളുടെ ഉപഭോക്താവ് ചെയ്യുന്ന ഒരു കോൾ വഹിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി ഒരു മൊബൈൽ കമ്പനി, മറ്റൊന്നിന് നൽകേണ്ട ചെലവിനെയാണ് ഇന്റർകണക്ഷൻ യൂസേജ് ചാർജ് എന്ന് പറയുന്നത്.
 

click me!