
ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിൽ ഇന്ത്യയിലേക്ക് നേരിട്ടെത്തിയ വിദേശനിക്ഷേപത്തിൽ വൻവർധന. 2018 - 2019 നെ അപേക്ഷിച്ച് 15ശതമാനമാണ് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധിച്ചത്. 23 ബില്യൺ ഡോളറിൽ നിന്ന് 26 ബില്യൺ ഡോളറായാണ് വിദേശനിക്ഷേപത്തിന്റെ വളർച്ച.
സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശനിക്ഷേപമെത്തിയത്. നാലര ബില്യൺ ഡോളർ. കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ആന്റ് ഹാർഡ്‌വെയർ രംഗത്ത് നാല് ബില്യണും ടെലികമ്യൂണിക്കേഷൻ രംഗത്ത് 4 .3 ബില്യൺ ഡോളറുമെത്തി. ഓട്ടോമൊബൈൽ രംഗത്തേക്കും ട്രേഡിംഗ് രംഗത്തേക്കും 2 .1 ബില്യൺ ഡോളർ വീതം നിക്ഷേപമെത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സിങ്കപ്പൂരിൽ നിന്നാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത്. എട്ട് ബില്യൺ ഡോളറാണ് ഇവിടെ നിന്ന് മാത്രം ഇന്ത്യയിലേക്ക് എത്തിയത്. മൗറീഷ്യസിൽ നിന്ന് 6.4 ബില്യൺ ഡോളറും അമേരിക്കയിൽ നിന്ന് 2 .2 ബില്യൺ ഡോളറും എത്തി. നെതർലന്റിൽ നിന്ന് 2 .3 ബില്യൺ ഡോളറും ജപ്പാനിൽ നിന്ന് 1 .8 ബില്യൺ ഡോളറുമാണ് ഇന്ത്യയിലേക്ക് എത്തിയത്.
അടുത്തിടെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കേന്ദ്രസർക്കാർ ലഘൂകരിച്ചത്. ഇപ്പോൾ ലോകത്തെ തന്നെ വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ആഗോള
സാമ്പത്തിക രംഗത്ത് തന്നെ തകർച്ചയുണ്ടായ ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർന്നതെന്നതാണ് ഇതിൽ പ്രധാനം.