
ദില്ലി : നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾ (commercial flights) പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് (Jet Airways) അനുമതി നൽകി ഡിജിസിഎ (Directorate General of Civil Aviation). മൂന്ന് വർഷത്തിന് ശേഷം ആകാശത്തേക്ക് തിരിച്ചുവരുന്ന ജെറ്റ് എയർവെയ്‌സിന്റെ പരീക്ഷണ പറക്കൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നിരുന്നു. രണ്ട് ഘട്ടങ്ങളായി നടത്തിയ പരീക്ഷണ പറക്കലിൽ വിജയിച്ചതോടു കൂടിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജെറ്റ് എയർവേസിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (Air operator certificate) അനുവദിച്ചത്.
Read Also : Gold price today : മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധന; സ്വർണവില കുതിക്കുന്നു
ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ ഇപ്പോൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആണ് ജെറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നത്.
Read Also : Palm oil : ചൂടാറി പാചക എണ്ണ വില; ഇനി അടുക്കള ചെലവ് കുറയും
2019 ഏപ്രിലിൽ, നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കൽറോക്കും ചേർന്നുള്ള കൺസോർഷ്യമാകും ജെറ്റ് എയർവേസിനെ ഇനി നയിക്കുക. ഇരുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ജെറ്റ് എയർവെയ്സിൻറെ ആദ്യ പരീക്ഷണ പറക്കൽ നടന്നത്. ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്‍കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചു വിളിക്കും.