കണ്ണുമടച്ച് വിശ്വസിക്കരുത്! പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്, ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ തട്ടിപ്പ്

Published : Jul 08, 2026, 02:17 PM IST
Fake Flipkart Goat Sale

Synopsis

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് രീതി. ഇത്തരം ഓഫറുകൾ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ മാത്രം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.

ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ ഗോട്ട് സെയിൽ (Flipkart GOAT SALE) ഓഫറിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ചാണ് പൊതുജനങ്ങളിൽ നിന്ന് പണം തട്ടുന്നത്. "Flipkart GOAT SALE", "Goat Sale Live", "Offers Sale", "FK Goats Offer's" തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വില കൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അസാധാരണമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്നും പൊലീസ് പറയുന്നു.

പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്‌ളിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ റീഡയറക്ട് ചെയ്യുന്നു. തുടർന്ന് " ലിമിറ്റഡ് സ്റ്റോക്ക്", "ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം" തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിംഗ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. പണം ലഭിച്ച ശേഷം ഉൽപ്പന്നം അയയ്ക്കാതിരിക്കുകയോ, കൂടുതൽ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

പൊതുജനങ്ങൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ ഇക്കാര്യങ്ങൾ വിശ്വസിക്കരുതെന്നും കേരളാ പൊലീസ് താക്കീത് നൽകി. ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാവൂ. സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പണമടയ്ക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ- ഐഡികളിലേക്കോ പണം അയയ്ക്കുന്നതും ഒഴിവാക്കണം. ഒ.ടി.പി , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിവിവി, പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും പൊലീസിന്റെ മുന്നറിയിപ്പ്.

വിപണിവിലയേക്കാൾ വളരെ കുറഞ്ഞ വിലയിൽ വിലകൂടിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പലപ്പോഴും സൈബർ തട്ടിപ്പുകാരുടെ കെണിയായിരിക്കാം. ഏതെങ്കിലും ഓഫർ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കുകയോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലൂടെ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

സോളാർ വിപണിയിൽ ഇന്ത്യക്ക് വൻ കുതിപ്പ്; പാനലുകൾ ഇവിടെ റെഡി, പക്ഷെ സെല്ലുകൾക്ക് ചൈനയെ ആശ്രയിക്കണം!
സ്വിസ് ചോക്ലേറ്റിനോട് കട്ടയ്ക്ക് നില്‍ക്കാന്‍ നമ്മുടെ 'കൊക്കോ': ഇന്ത്യയില്‍ പടരുന്ന 'ബീന്‍ ടു ബാര്‍' വിപ്ലവം!