അദാനി ഓഹരികളെ വിറപ്പിച്ച, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനിയെ ഏഴാം സ്ഥാനത്തേക്ക് എത്തിച്ച, ആഭ്യന്തര ഓഹരി സൂചികകളെ പോലും തളർത്തിയ ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിലുള്ളത് ആരാണ്?
അദാനി ഓഹരികൾ നിലംപൊത്തിയതിന്റെ കാരണം തേടി ചെല്ലുന്നവർ എത്തി നിൽക്കുന്നത് യു എസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിലാണ്. ഹിൻഡൻബർഗ് എന്ന ഒരു അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസേർച്ച് കമ്പനിയാണ്. വെറും നാല് ദിവസംകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. ആഭ്യന്തര സൂചികകൾ പോലും വിറച്ചത് യാഥാർഥ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലക്ഷകണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്. ഇത്രയൊക്കെ സംഭവിക്കാൻ എന്തായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്? ആരാണ് ഹിൻഡൻബർഗിനെ നയിക്കുന്നത്?
ഹിൻഡൻബർഗ് റിപ്പോർട്ട്
ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്, ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 88 ചോദ്യങ്ങളാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലുള്ളത്. ഇതു വരെ ഈ ചോദ്യങ്ങളോട് അദാനി ഗ്രൂപ് പ്രതികരിച്ചിട്ടില്ല.
ആരാണ് നഥാൻ ആൻഡേഴ്സൺ?
ബിസിനസിന്റെ ഓഹരി വിലയിൽ കൃത്രിമം കാണിക്കാൻ അദാനി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയ ഹിൻഡൻബർഗിന്റെ സ്ഥാപകനാണ് നഥാൻ ആൻഡേഴ്സൺ. അന്താരാഷ്ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ഡാറ്റാ കമ്പനിയായ ഫാക്ട്സെറ്റ് റിസർച്ച് സിസ്റ്റംസ് ഇൻകോർപ്പറേറ്റിൽ നിക്ഷേപ മാനേജ്‌മെന്റ് ബിസിനസ്സുമായി ചേർന്ന് ധനകാര്യത്തിൽ തന്റെ കരിയർ ആരംഭിച്ചു.
2017 മുതൽ ആരംഭിച്ച ഹിൻഡൻബർഗ് 16 വ്യത്യസ്‌ത ബിസിനസുകളിൽ സംശയാസ്‌പദമായ പ്രവർത്തനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യവും ഹിൻഡൻബർഗിനുണ്ട്.