റബ്കോ വായ്പ; നിലപാട് തിരുത്തി മന്ത്രി, ധാരണാപത്രം ഒപ്പിട്ടിട്ടില്ല

By Web TeamFirst Published Aug 19, 2019, 3:16 PM IST
Highlights

വായ്പാത്തുക അടക്കേണ്ട കാലാവധി, പലിശ എന്നിവ സ്ഥാപനങ്ങളുമായുളള കരാറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

ദില്ലി: കേരളാ ബാങ്കിന്റെ രൂപീകരണം സാധ്യമാക്കാന്‍ റബ്‌കോ അടക്കമുള്ള സ്ഥാപനങ്ങളുടെ  വായ്പാകുടിശ്ശിക  സർക്കാർ അടച്ചുതീര്‍ത്ത സംഭവത്തില്‍ മുന്‍ നിലപാട് തിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  വായ്പാത്തുക അടക്കേണ്ട കാലാവധി, പലിശ എന്നിവ സ്ഥാപനങ്ങളുമായുളള കരാറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍, ബാങ്കുകളിലെ ബാധ്യത സര്‍ക്കാര്‍ അടച്ചുതീര്‍ത്തെന്നും  സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നുമാണ്  മന്ത്രി ഇപ്പോള്‍ പറയുന്നത്. 

കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. നിയമവകുപ്പിന്‍റെ അനുമതിയനുസരിച്ചാണ് കരാറില്‍ അന്തിമതീരുമാനമാകുകയെന്നും മന്ത്രി ഇന്ന് പറഞ്ഞു. സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്. കേരള ബാങ്ക് രൂപീകരിക്കുന്നതിന്  ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്‍റെ വൻ കിട്ടാക്കടമായിരുന്നു. റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ മൂന്നു സഹകരണ സ്ഥാപനങ്ങൾക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുമായി വായ്പ കുടിശിക ഉണ്ടായിരുന്നു. ഈ തുകയാണ് സര്‍ക്കാര്‍ അടച്ചുതീര്‍ത്തത്. ഇത് വിവാദമായതോടെ, റബ്‌കോയുടെ കിട്ടാക്കടം  സർക്കാർ എഴുതിത്തള്ളിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 

വിവിധ തലങ്ങളിൽ ദീർഘമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റബ്കോയുടെ കടം അടച്ചുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് മന്ത്രി പറഞ്ഞത്. റബ്കോ, വായ്പത്തുക  കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സര്‍ക്കാരിന് നല്‍കണം. വായ്പാത്തുക സർക്കാരിൽ അടക്കേണ്ടതു സംബന്ധിച്ച കാര്യങ്ങള്‍ റബ്കോയടക്കമുള്ള സ്ഥാപനങ്ങളുമായുളള കരാറിൽ ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതാണ് ഇപ്പോള്‍ മന്ത്രി തിരുത്തിയിരിക്കുന്നത്. 

Read Also: കേരള ബാങ്ക് രൂപീകരണത്തിന്‍റെ മറവില്‍ വന്‍കടങ്ങള്‍ എഴുതി തള്ളി സര്‍ക്കാര്‍; റബ്കോയ്ക്ക് അടക്കം സഹായം

click me!