
മുംബൈ: മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന് 9 രൂപ വർധിപ്പിക്കാനാണ് നഗരത്തിലെ പാൽ ഉൽപാദകർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഉത്സവ കാല സീസണിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ വിലവർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയ തിരിച്ചടിയാകും. വിലവർധനവിനുശേഷം നിലവിൽ 93 രൂപയുള്ള ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. 2026 സെപ്റ്റംബർ 1 മുതൽ 2027 ഫെബ്രുവരി 28 വരെയാണ് ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
കന്നുകാലികളുടെ വിലയിലുണ്ടായ നിരന്തരമായ വർധനവും കാലിത്തീറ്റ, പുല്ല് എന്നിവയുടെ ചെലവിലുണ്ടായ കുതിച്ചുചാട്ടവുമാണ് പാൽ വില കൂട്ടാൻ കാരണമെന്ന് ഉൽപാദകർ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡെയറി ഫാമുകൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. ധാന്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ തരം കാലിത്തീറ്റകളുടെ വില 25 ശതമാനം വരെയാണ് കൂടിയത്. പച്ചപ്പുല്ലിന്റെയും പിണ്ണാക്കിന്റെയും ഉയർന്ന വില പാൽ ഉൽപാദനച്ചെലവ് കൂടുതൽ ഉയർത്തി. ഈ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് ഉൽപാദകർ പറഞ്ഞു.
ഡെയറി ഫാമുകളിൽ നിന്ന് നേരിട്ട് പാൽ വാങ്ങുന്ന മുംബൈയിലെ കുടുംബങ്ങളെയാണ് ഈ വിലക്കയറ്റം നേരിട്ട് ബാധിക്കുക. ഉത്സവകാലം അടുത്തിരിക്കെ വന്നിരിക്കുന്ന ഈ വിലവർധനവ് നഗരവാസികളുടെ ദൈനംദിന ചെലവുകൾ ഇനിയും ഉയർത്തും. സെപ്റ്റംബർ 1 മുതൽ മുംബൈയിൽ ടേബില പാൽ വാങ്ങുന്നവർക്ക് ലിറ്ററിന് 93 രൂപയ്ക്ക് പകരം 102 രൂപ നൽകേണ്ടി വരും.