കടം അടച്ചു തീര്‍ത്തില്ലെങ്കില്‍ 18 മുതല്‍ ഇന്ധന വിതരണം നിര്‍ത്തും; എയര്‍ ഇന്ത്യക്ക് എണ്ണക്കമ്പനികളുടെ അന്ത്യശാസനം

By Web TeamFirst Published Oct 10, 2019, 10:43 PM IST
Highlights

ആറ് വിമാനത്താവളങ്ങളിലായി 5000 കോടിയിലേറെ രൂപയാണ് എയര്‍ ഇന്ത്യ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. 

ദില്ലി:  കുടിശ്ശികയിനത്തില്‍ ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ള പണം പ്രതിമാസം അടച്ചു തീര്‍ക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 18നുള്ളില്‍ നല്‍കിയില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ അന്ത്യശാസനം. ഇന്ത്യയില്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് എയര്‍ ഇന്ത്യക്ക് അന്ത്യശാസനം നല്‍കിയത്. കൊച്ചി, മൊഹാലി, പുണെ, പട്ന, റാഞ്ചി, വിശാഖപ്പട്ടണം വിമാനത്താവളങ്ങളിലാണ് ഓയില്‍ കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തുന്നത്. 

ആറ് വിമാനത്താവളങ്ങളിലായി 5000 കോടിയിലേറെ രൂപയാണ് എയര്‍ ഇന്ത്യ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ പത്ത്  മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികള്‍ക്ക് കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നല്‍കിയിട്ടില്ല. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 

പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. പെട്രോളിയം കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ വെറും 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്.  58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. 

click me!