എട്ട് മാസം മുമ്പായിരുന്നു കുമ്പളാം പൊയ്ക സഹകരണ ബാങ്കിന്‍റെ തലച്ചിറ ശാഖയിൽ നാലരകോടിയോളം രൂപയുടെ ക്രമക്കേട് നടന്നത്. എന്നാൽ, നിക്ഷേപകർ ആശങ്കപെടേണ്ടതില്ലെന്നും പണം തിരികെ നൽകാൻ ബാങ്കിന് ആസ്തി ഉണ്ടെന്നുമായിരുന്നു സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി വ്യക്തമാക്കിയത്.
പത്തനംതിട്ട: നാല് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്ന പത്തനംതിട്ട കുമ്പളാം പൊയ്ക സഹകരണ ബാങ്ക് ശാഖയിൽ നിക്ഷേപിച്ചവർക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി. നിക്ഷേപ തുക തിരികെ ലഭിക്കാതെ വന്നതോടെ നാട്ടുകാർ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുകയാണ്. സിപിഎം ഭരിക്കുന്ന ബാങ്കിൽ നടന്ന ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണിപ്പോള്‍.
എട്ട് മാസം മുമ്പായിരുന്നു കുമ്പളാം പൊയ്ക സഹകരണ ബാങ്കിന്‍റെ തലച്ചിറ ശാഖയിൽ നാലരകോടിയോളം രൂപയുടെ ക്രമക്കേട് നടന്നത്. എന്നാൽ, നിക്ഷേപകർ ആശങ്കപെടേണ്ടതില്ലെന്നും പണം തിരികെ നൽകാൻ ബാങ്കിന് ആസ്തി ഉണ്ടെന്നുമായിരുന്നു സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി വ്യക്തമാക്കിയത്. ഇപ്പോൾ ദിവസവും ബാങ്കിന് മുന്നിൽ വന്ന് വരി നിൽക്കേണ്ട ഗതികേടിലാണ് നിക്ഷേപകർ. ആകെ 36 കോടി രൂപയുടെ നിക്ഷേപം നൽകാനുള്ളതിൽ ഒന്‍പത് കോടി മാത്രമാണ് ഇതുവരെ നൽകിയത്. നീക്കിയിരിപ്പ് തുക ഇല്ലാത്തതിനാൽ പണം തിരികെ നൽകുന്നത് തിർത്തിവെച്ചിരിക്കുകയാണ്.
നിക്ഷേപ തട്ടിപ്പിന് നേതൃത്വം നൽകിയ ജീവനക്കാരൻ പ്രവീൺ പ്രഭാകരൻ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ബാങ്ക് പ്രസിഡന്‍റായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം മത്തായി ചാക്കോയെ ക്രമക്കേടിന് പിന്നാലെ പാർട്ടി കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് സിപിഎമ്മിനും തലവേദനയായിട്ടുണ്ട്.