ഇർഫാൻ ഷെയ്ഖ് എന്ന ഗ്രാഫിക് ഡിസൈനർക്കാണ് പണി കിട്ടിയത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലാണ് തുഷാർ സേജ്പാൽ ജോലി ചെയ്തിരുന്നത്
രാജ്കോട്ട്: മുതലാളിയുടെ (Employer) ഒരു കോടി രൂപ (Rs 1 crore) തട്ടിയെടുത്ത കേസിൽ (fraud case) ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് അടക്കം മൂന്ന് പേരെ ഗുജറാത്ത് പൊലീസ് (Gujarat Police) കസ്റ്റഡിയിലെടുത്തു. തുഷാർ സേജ്പാൽ എന്ന് പേരായ, ലൈംഗിക സിനിമകൾക്ക് അടിമയായ തൊഴിലാളി ഇത് കാണാൻ വേണ്ടി മാത്രം മുതലാളിയുടെ 16 ലക്ഷം രൂപയാണ് ഉപയോഗിച്ചത്. ഇത്തരത്തിലൊരു വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതി സേജ്പാലിന്റെ പക്കൽ നിന്ന് 85 ലക്ഷം രൂപയും തട്ടിയെടുത്തു.
ഇർഫാൻ ഷെയ്ഖ് എന്ന ഗ്രാഫിക് ഡിസൈനർക്കാണ് പണി കിട്ടിയത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലാണ് തുഷാർ സേജ്പാൽ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ അക്കൗണ്ട് വഴി പോൺ കാണാൻ വേണ്ടി മാത്രമായി ഇയാൾ 16 ലക്ഷം രൂപയാണ് ചെലവാക്കിയത്. ഇത്തരത്തിൽ ഗൂഗിളിൽ നീലച്ചിത്രങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള യുവതിയെ പരിചയപ്പെട്ടത്.
സപ്ന എന്നാണ് ഈ യുവതിയുടെ പേര്. ഈ സ്ത്രീയാകട്ടെ തുഷാറിന്റെ മനംകവർന്നു. പിന്നീട് തുഷാർ അന്ധമായ പ്രണയബന്ധത്തിലായി. ഇതോടെ പതിയെ പതിയെ സപ്ന പണം ചോദിക്കുകയും തുഷാർ അയക്കുകയും ചെയ്തു. കള്ളി വെളിച്ചത്താകുന്നത് വരെ സപ്നയ്ക്ക് തുഷാർ അയച്ചുകൊടുത്തത് 85 ലക്ഷം രൂപ. അത് മുഴുവനും മുതലാളിയുടെ പണമാണെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു.
സേജ്‌പാലാണ് കമ്പനിയുടെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. കമ്പനിയുടെ പേമെന്റുകൾ മുഴുവനും നടത്തിയിരുന്നത് ഇയാളായിരുന്നു. രാജ്കോട്ടിൽ ഇർഫാൻ ഒരു വീട് ലോണെടുത്ത് വാങ്ങിയിരുന്നു. ഇതിന്റെ ഇഎംഐ അടക്കാനുള്ള ചുമതലയും സേജ്‌പാലായിരുന്നു. എന്നാൽ ഈ തുക മുഴുവനും സേജ്പാൽ അയച്ചത് സപ്നയ്ക്കായിരുന്നു. ഇർഫാന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സേജ്‌പാലിനെയും സപ്നയെയും ഇവരുടെ അമ്മയെയും അറസ്റ്റ് ചെയ്തു. മറ്റ് ഏഴ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.