
ദില്ലി: ടോക്കിയോയിൽ ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ജാപ്പനീസ് വ്യവസായ പ്രമുഖരുമായായിരുന്നു കൂടിക്കാഴ്ച. 34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും ചടങ്ങിൽ പങ്കെടുത്തു. ഇതിൽ ഭൂരിഭാഗം കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപവും പ്രവർത്തനവുമുണ്ട്.
ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടറുകൾ , സ്റ്റീൽ, ടെക്നോളജി, ട്രേഡിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചു. കൈടൻറേൻ , ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) , ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക ), ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ (ജെ ബി ഐ സി ), ജപ്പാൻ-ഇന്ത്യ ബിസിനസ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ജെ ഐ ബി സി സി ), ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാന ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ - ജപ്പാൻ ബന്ധത്തിന്റെ ബ്രാൻഡ് അംബാസഡർമാരെന്ന് വ്യവസായ സമൂഹത്തെ മോദി വിശേഷിപ്പിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ 5 ട്രില്യൺ ജാപ്പനീസ് യെൻ ഇന്ത്യയിൽ നിക്ഷേപിക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം (ഐ ജെ ഐ സി പി ), ക്ലീൻ എനർജി പാർട്ണർഷിപ്പ് തുടങ്ങിയ സാമ്പത്തിക ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ (എൻഐപി), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി , സെമി കണ്ടക്ടർ നയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ച അദ്ദേഹം ഇന്ത്യയുടെ ശക്തമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെ ജപ്പാനിലെ വ്യവസായികൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി.
ആഗോള തലത്തിൽ വിദേശ നിക്ഷേപത്തിൽ മാന്ദ്യമുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 84 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വിദേശ നിക്ഷേപം ഇന്ത്യ ആകർഷിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക ശേഷിയുടെ വിശ്വാസ വോട്ട് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാന്റെ സംഭാവനയെ 'ജപ്പാൻ വീക്ക്' എന്ന രൂപത്തിൽ ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.