
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ മുന്നറിയിപ്പ്. പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോയാല്‍ ഇന്ധനവില വര്‍ധിപ്പിക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഐഎംഎഫ് സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നതും ഇന്ധന ഉപയോഗവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണറുടെ ഈ പ്രസ്താവന.
എണ്ണക്കമ്പനികള്‍ നേരിടുന്ന കനത്ത സാമ്പത്തിക ബാധ്യതയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ആശങ്ക പ്രകടിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ മാത്രം കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ ബാധ്യത 2 ലക്ഷം കോടി രൂപ കടന്നു. ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് ഇതുവരെ എണ്ണക്കമ്പനികള്‍ ഈ നഷ്ടം സഹിച്ചത്. എന്നാല്‍ ഇത് എത്രകാലം തുടരാനാകുമെന്ന് ഉറപ്പില്ലെന്നും സര്‍ക്കാര്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 106 ഡോളറിന് മുകളിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 101.72 ഡോളര്‍ ആണ് വില. ഇത്രയും വലിയ വര്‍ധനവുണ്ടായിട്ടും ഇന്ത്യയില്‍ നിലവില്‍ പെട്രോളിന് ശരാശരി 94.74 രൂപയും ഡീസലിന് 87.81 രൂപയുമാണ് വില. ഈ അന്തരം നികത്താന്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് സൂചന.