
മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുമോയെന്ന് ഇന്നറിയാം. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഇന്ന് പുതിയ വായ്പ നയം പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് കൂട്ടി പലിശ വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
വായ്പ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എച്ച്‌ഡിഎഫ്‌സി (HDFC) ബാങ്ക് എംസിഎൽആർ (Marginal cost of funds based lending rate) നിരക്ക് വർധിപ്പിച്ചു. 35 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎൽആർ (MCLR) 7.50 ശതമാനമായി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു.
മെയ് തുടക്കത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് പോളിസി നിരക്ക് ഉയർത്തിയിരുന്നു. പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ആർബിഐ (RBI) റിപ്പോ നിരക്ക് (Repo rate) ഉയർത്തിയിരുന്നു. 40 ബേസിസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇപ്പോൾ ആർബിഐ നാളെ വീണ്ടും നിരക്കുയർത്താനിരിക്കെയാണ് എച്ച്‌ഡിഎഫ്‌സിയുടെ നിരയ്ക്ക് വർധന. കൂടാതെ ജൂൺ 1 മുതൽ ഭവനവായ്‌പകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് എച്ച്‌ഡിഎഫ്‌സി ഉയർത്തിയിരുന്നു.
Read Also : Bank Account : നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം; അറിയേണ്ടതെല്ലാം
ജൂൺ ആറ് മുതൽ എട്ട് വരെയാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ്. ജൂണിലെ പണ നയ അവലോകന യോഗത്തിൽ നിരക്ക് വർധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആദ്യമേ സൂചന നൽകിയിരുന്നു. ആർബിഐ വീണ്ടും നിരക്കുയർത്തും എന്ന് വ്യക്തമായതോടു കൂടി കഴിഞ്ഞയാഴ്ച, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി വായ്പാ ദാതാക്കളും അവരുടെ എംസിഎൽആർ നിരക്ക് ഉയർത്തി.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ജൂൺ 1 മുതൽ എംസിഎൽആർ 30 ബേസിസ് പോയിൻറ് വർധിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്കും ജൂൺ 1 മുതൽ എംസിഎൽആർ 15 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയും ചില കാലയളവുകളിലുള്ള വായ്പകളുടെ നിരക്കുകൾ ജൂൺ1 മുതൽ വർധിപ്പിച്ചു.