
ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, യുഎസിലെ കോസ്‌മെറ്റിക് ഭീമനായ റെവ്‌ലോണിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം റെവ്‌ലോൺ പാപ്പർ ഹർജി നല്കാൻ ഒരുങ്ങുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നതും വിപണിയിൽ റെവ്‌ലോണിനെ തളർത്തിയിരുന്നു.
ടെലികോം, റീട്ടെയിൽ മേഖലകളിൽ ഇതിനകം തന്നെ ചുവടുറപ്പിച്ച റിലയൻസ് സമീപ കാലങ്ങളിൽ ഫാഷൻ ലോകത്തും മുന്നേറ്റം നടത്തിയിരുന്നു. പാപ്പർ ഹർജി ഫയൽ ചെയ്യുക എന്ന തീരുമാനം വന്നതോടുകൂടി വിപണിയിൽ റെവ്‌ലോണിന്റെ ഓഹരികൾ ഇടിഞ്ഞിരുന്നു. എന്നാൽ റിലയൻസ് ഏറ്റെടുക്കും എന്ന റിപ്പോർട്ട് വന്നതോടുകൂടി റെവ്‌ലോണിന്റെ ഓഹരികൾ 20% ഉയർന്ന് 2.36 ഡോളറിലെത്തി.
Read Also : Revlon : പാപ്പർ ഹർജി ഫയൽ ചെയ്യാൻ റെവ്‌ലോൺ; കോസ്‌മെറ്റിക് കമ്പനിക്ക് സംഭവിച്ചതെന്ത്!
റെവ്‌ലോണിനെ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോടീശ്വരനായ റോൺ പെരൽമാന്റെ ഉടമസ്ഥതയിലുള്ളതാണ് റെവ്‌ലോണ്‍. റിലയൻസ്കൊ ഏറ്റെടുക്കുന്നുന്നതുമായി ബന്ധപ്പെട്ട റെവ്‌ലോണിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല കൊവിഡ് പകർച്ചവ്യാധി സമയത്ത് റെവ്‌ലോണിന് കനത്ത തിരിച്ചടികളാണ് ഉണ്ടായത്. ഉപഭോക്തൃ അഭിരുചികൾ മാറിമറിഞ്ഞത് കമ്പനിയെ കുഴപ്പത്തിലാക്കി. ഇതോടെ വിപണിയിൽ പിടിച്ച് നില്ക്കാൻ പെടാപാട് പെടേണ്ടി വന്നു. കൂടാതെ പുതിയ കമ്പനികളുടെ ഉദയവും മാർക്കറ്റിലെ പുതിയ വിപണ തന്ത്രങ്ങളും റെവ്‌ലോണിനെ തറപറ്റിച്ചു. 90 വർഷം പഴക്കമുള്ള കമ്പനിക്ക് അടവുകൾ മാറ്റി പയറ്റിയിട്ടും നിലനില്പുണ്ടായില്ല. ഒരിക്കൽ കോസ്മെറ്റിക്ക് ലോകത്തെ ആഡംബരത്തിന്റെ മറുവാക്കായിരുന്നു റെവ്‌ലോൺ. എന്നാൽ ഇന്ന് അത് കീഴ്മേൽ മറിഞ്ഞിരിക്കുന്നു. റിലയൻസ് ഏറ്റെടുക്കുന്നതോടെ പഴയ പ്രതാപത്തിലേക്ക് റെവ്‌ലോൺ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.