റഷ്യന്‍ എണ്ണ വേണ്ടെന്ന് റിലയന്‍സ്; വിലക്കിഴിവില്‍ വാരിക്കൂട്ടി പൊതുമേഖലാ കമ്പനികള്‍

Published : Jan 28, 2026, 05:01 PM IST
Reliance

Synopsis

വന്‍ വിലക്കിഴിവ് പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിപ്പിച്ചു.

 

റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജനുവരിയില്‍ ഇറക്കുമതിയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നു. എന്നാല്‍, ബാരലിന് 7 ഡോളര്‍ വരെ ലഭിക്കുന്ന വന്‍ വിലക്കിഴിവ് പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിപ്പിച്ചു.

റിലയന്‍സിന്റെ ചുവടുമാറ്റം

കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 6 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയിരുന്ന റിലയന്‍സ്, ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ റഷ്യയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും വാങ്ങിയിട്ടില്ലെന്ന് കപ്പല്‍ ഗതാഗത വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ ഉപരോധങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

റിലയന്‍സിനെ കൂടാതെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് , എംആര്‍പിഎല്‍ , എച്ച്പിസിഎല്‍ എന്നീ കമ്പനികളും ജനുവരിയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയിട്ടില്ല. മിത്തല്‍ ഗ്രൂപ്പിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാലാണ് എച്ച്പിസിഎല്‍-മിത്തല്‍ പിന്മാറിയതെന്നാണ് സൂചന.

ഐഒസിക്ക് റെക്കോര്‍ഡ് ഇറക്കുമതി

സ്വകാര്യ കമ്പനികള്‍ വിട്ടുനിന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണ് നടത്തിയത്. ജനുവരിയില്‍ പ്രതിദിനം ശരാശരി 4.70 ലക്ഷം ബാരല്‍ എണ്ണയാണ് ഐഒസി വാങ്ങിയത്. ഡിസംബറില്‍ ഇത് 4.27 ലക്ഷം ബാരലായിരുന്നു. റഷ്യന്‍ എണ്ണക്കമ്പനിയായ റൊസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനര്‍ജിയും ഇറക്കുമതി തുടര്‍ന്നു.

നിലവിലെ സാഹചര്യം

വിലക്കിഴിവ്: 2025 പകുതിയോടെ ബാരലിന് 2-3 ഡോളര്‍ മാത്രമായിരുന്ന ഡിസ്‌കൗണ്ട് ഇപ്പോള്‍ 7 ഡോളറായി ഉയര്‍ന്നു. ഇത് പൊതുമേഖലാ കമ്പനികളെ ആകര്‍ഷിക്കുന്നു. റഷ്യന്‍ കയറ്റുമതിക്കാരായ റൊസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവര്‍ക്കെതിരെ നവംബറില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉപരോധം മറികടക്കാന്‍ പല കമ്പനികളും റഷ്യന്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് പകരം പുതിയ ഇടനിലക്കാരെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

ജനുവരിയിലെ ആദ്യ ആഴ്ചകളില്‍ ഇന്ത്യയുടെ ആകെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. നവംബറില്‍ 18.4 ലക്ഷം ബാരലായിരുന്നത് ജനുവരിയില്‍ 11 ലക്ഷമായി താഴ്ന്നു. എങ്കിലും വരും മാസങ്ങളില്‍ പൊതുമേഖലാ കമ്പനികള്‍ ഇറക്കുമതി കൂട്ടുന്നതോടെ ഇത് 13 മുതല്‍ 15 ലക്ഷം ബാരല്‍ വരെയായി ഉയര്‍ന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഉച്ചയ്ക്ക് വീണ്ടും വില കൂടി; സ്വർണം വാങ്ങാൻ ഇന്ന് എത്ര നൽകണം?
ബാങ്ക് ലോക്കറിലെ സ്വര്‍ണം സുരക്ഷിതമാണോ? നഷ്ടമുണ്ടായാല്‍ ലഭിക്കുക വാടകയുടെ 100 ഇരട്ടി മാത്രം; ഇടപാടുകാര്‍ അറിയേണ്ട കാര്യങ്ങള്‍