
മുംബൈ: ലോകത്തെ ഏറ്റവും വലിയ റിഫൈനിങ് കോംപ്ലക്സിന്റെ ഉടമകളായ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയെന്ന് റിപ്പോർട്ട്. നേരത്തെ മറ്റ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തപ്പോൾ റിലയൻസ് വിട്ടുനിന്നിരുന്നു. ജൂൺ വരെയുള്ള ആദ്യ പാദവാർഷികത്തിൽ 15 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിനാണ് ഓർഡർ കൊടുത്തത്. ഓരോ മാസവും അഞ്ച് ദശലക്ഷം ബാരൽ വീതം ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് റിലയൻസിന്റെ റിഫൈനറികളിലെത്തും.
എന്നാൽ ഈ വാർത്തയോടെ റിലയൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഉയർന്ന ഗതാഗത ചിലവിനെ തുടർന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ റിലയൻസ് മടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയിൽ വിൽക്കാൻ തുടങ്ങിയതോടെയാണ് റിലയൻസിന്റെയും നീക്കം. റഷ്യയിൽ നിന്ന് എട്ട് ദശലക്ഷം ബാരലിന്റെ ക്രൂഡ് ഓയിൽ റിലയൻസിന്റെ ചുമതലയിലുള്ള സിക്ക തുറമുഖത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മെയ് ഒൻപതിനുള്ളിൽ ഇത് ഇവിടെയെത്തും.
റഷ്യൻ ട്രേഡർ ലിറ്റാസ്കോയാണ് റിലയൻസിന് എണ്ണയെത്തിക്കുന്നത്. റിലയൻസ് വാങ്ങിക്കുന്ന തരം ക്രൂഡ് ഓയിൽ പതിവായി ചൈനയ്ക്കാണ് നൽകിവരുന്നത്. ജാംനഗറിൽ റിലയൻസിന് രണ്ട് റിഫൈനറികളുണ്ട്. 1.4 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇവിടെ ഒരു ദിവസം സംസ്കരിക്കാനാവും.