യുഎസ് കോടതി വിധിയിൽ നേട്ടം കൊയ്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

Published : Feb 23, 2026, 08:39 PM IST
Share Market Investment for Beginners

Synopsis

പൊതുമേഖലാ ബാങ്കുകളുടെ സൂചിക 1.3 ശതമാനം നേട്ടമുണ്ടാക്കി. ഫാർമ, ഓയിൽ & ഗ്യാസ്, ഇൻഫ്ര തുടങ്ങിയ പ്രധാന മേഖലകളെല്ലാം അര ശതമാനം വീതം ഉയർന്നു.

മുംബൈ: നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50-യും അര ശതമാനത്തിലധികം ഉയർന്നു. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 480 പോയിന്റ് (0.58%) ഉയർന്ന് 83,294.66-ൽ എത്തി. നിഫ്റ്റി 50, 142 പോയിന്റ് (0.55%) നേട്ടത്തോടെ 25,713-ലും ക്ലോസ് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരായ യുഎസ് സുപ്രീം കോടതി വിധിയാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കോടതി വിധി വന്നത്. വിപണി ഈ വിധിയെ പോസിറ്റീവായി എടുത്തുവെങ്കിലും, പുതിയ താരിഫ് പ്രഖ്യാപനങ്ങളും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും കാരണം ആശങ്കകൾ ഇപ്പോഴും ബാക്കിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിവിധ മേഖലകൾ പരിശോധിച്ചാൽ, ഐടി ഓഹരികൾക്ക് ഏകദേശം 1.4 ശതമാനം ഇടിവുണ്ടായി. മെറ്റൽ ഓഹരികൾ 0.2 ശതമാനവും താഴ്ന്നു. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ സൂചിക 1.3 ശതമാനം നേട്ടമുണ്ടാക്കി. ഫാർമ, ഓയിൽ & ഗ്യാസ്, ഇൻഫ്ര തുടങ്ങിയ പ്രധാന മേഖലകളെല്ലാം അര ശതമാനം വീതം ഉയർന്നു.

തിങ്കളാഴ്ച ഉച്ചയോടെ സ്വർണവിലയും വെള്ളിവിലയും മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് കൊട്ടക് മ്യൂച്വൽ ഫണ്ടിലെ ഇടിഎഫ് ഫണ്ട് മാനേജർ സതീഷ് ദൊണ്ഡപാട്ടി പറഞ്ഞു. കോമെക്സിൽ വെള്ളിവില ഔൺസിന് 8.04 ഡോളർ ഉയർന്ന് 86.01 ഡോളറിലെത്തി. സ്വർണവില 83.7 ഡോളർ വർധിച്ച് 5,130 ഡോളറിലുമെത്തി. ട്രംപിന്റെ താരിഫ് നയം സുപ്രീം കോടതി റദ്ദാക്കിയത് ഡോളറിന് ക്ഷീണമുണ്ടാക്കി. ഇതോടെ, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനും വെള്ളിക്കും ഡിമാൻഡ് കൂടി.

ആഭ്യന്തര വിപണിയിൽ, എംസിഎക്സ് സ്വർണത്തിന് 1.8 ശതമാനം വർധിച്ച് ഏകദേശം 1.59 ലക്ഷം രൂപയായി. വെള്ളി വില 4 ശതമാനം ഉയർന്ന് 2.63 ലക്ഷം രൂപയ്ക്കടുത്തുമെത്തി. ചൈനീസ് പുതുവത്സരാഘോഷങ്ങൾ കാരണം അവിടുത്തെ വിപണികൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരം കുറവായിരുന്നു. ഇത് വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായി. ചൊവ്വാഴ്ച മുതൽ വ്യാപാരം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ,

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും റഷ്യയും അപൂർവ ധാതുക്കൾക്കായി സഹകരണം ശക്തമാക്കുന്നു, കൈകോർക്കുന്നത് വൻ ലക്ഷ്യങ്ങൾക്കായി
20,000 കോടിയുടെ നിക്ഷേപം! ഡിജിറ്റൽ ലോൺ വിപണി പിടിക്കാൻ എയർടെൽ