
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പ്രഖ്യാപിച്ചിരുന്ന സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ 'ആംനസ്റ്റി പദ്ധതി 2024' ഓഗസ്റ്റ് ഒന്നാം തീയ്യതി മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ഒന്നാം തീയ്യതി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുകയായിരുന്നു.
ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ആംനസ്റ്റി പദ്ധതികളിൽ ഏറ്റവും ബൃഹത്തായതും, വ്യാപാര മേഖലയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതുമായ ഒരു പദ്ധതിയാണ് കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ സമഗ്ര കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
കേരള മൂല്യ വർധിത നികുതി നിയമം , കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. എന്നാൽ പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.
പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരിക്കും. പക്ഷേ പദ്ധതി ആരംഭിച്ച് 60 ദിവസങ്ങൾക്കകം സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ മേൽപറഞ്ഞ ഇളവുകൾ ലഭ്യമാകുകയുള്ളൂ. 60 ദിവസങ്ങൾക്ക് ശേഷം, എന്നാൽ 2024 ഡിസംബർ 31 മുൻപ് അപേക്ഷിക്കുന്നവർക്ക് സർക്കാർ പിന്നീട് വിജ്ഞാപനം ചെയ്യുന്ന പ്രകാരമുള്ള കുറഞ്ഞ ആനുകൂല്യമേ അനുവദിക്കപ്പെടുകയുള്ളൂ.
ആംനസ്റ്റി പദ്ധതി പ്രകാരം കുടിശ്ശിക തീർപ്പാക്കുന്നതിന് ഒടുക്കേണ്ട തുക മുൻകൂറായി ഒടുക്കിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടിശ്ശികകൾ തീർപ്പാക്കുന്നതിനു ഓരോ നികുതി നിർണ്ണയ ഉത്തരവുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. ഈ പദ്ധതിയിൽ ഭാഗമാകുന്നവർക്കു കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും, പിഴയിലും പലിശയിലും പൂർണ്ണ ഒഴിവും ലഭ്യമാകുന്നതാണ്.
നിയമ വ്യവഹാരങ്ങളിലുള്ള കുടിശ്ശികകളും നികുതിയുടെ നിശ്ചിത ശതമാനം ഒടുക്കി തീർപ്പു കല്പിക്കാവുന്നതാണ്. അൻപതിനായിരം രൂപ വരെ നികുതി കുടിശ്ശിക ഉള്ളവരെ ഈ പദ്ധതി പ്രകാരം പ്രത്യേകം അപേക്ഷ സമർപ്പിക്കാതെ തന്നെ കുടിശ്ശികകൾ തീർപ്പാക്കിയതായി കണക്കാക്കുന്നതാണ്. ഏതെങ്കിലും ഒരു നികുതി നിർണ്ണയ ഉത്തരവുമായി ബന്ധപ്പെട്ട് ടി സ്കീം പ്രകാരം ഒടുക്കേണ്ടതായ നികുതി തുക, പ്രസ്തുത നികുതിദായകൻ ഇതിനോടകം റവന്യൂ റിക്കവറി നടപടിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഒടുക്കിയിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള നികുതി കുടിശ്ശികകളും നികുതിദായകർ പ്രത്യേകം അപേക്ഷ സമർപ്പിക്കാതെ തന്നെ തീർപ്പാക്കിയതായി കണക്കാക്കുന്നതാണ്.
ഏതെങ്കിലും ഒരു ഓർഡറുമായി ബന്ധപ്പെട്ട് അപ്പലേറ്റ് അതോറിറ്റി / റിവിഷണൽ അതോറിറ്റി, ട്രിബ്യുണൽ , മറ്റു കോടതികൾ എന്നിവ പുറപ്പെടുവിക്കുന്ന ഓർഡറുകൾക്കനുസൃതമായ മോഡിഫൈഡ് ഓർഡർ ലഭ്യമാകാത്ത പക്ഷം അത്തരം നികുതിദായകർക്കും പെയ്മെന്റ് ഇല്ലാതെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത നികുതി നിർണ്ണയ ഉത്തരവുകൾ മോഡിഫൈ ചെയ്തു ലഭ്യമായി അറുപതു ദിവസത്തിനകം ഈ പദ്ധതി പ്രകാരമുള്ള തുക ഒടുക്കി കുടിശ്ശിക തീർപ്പാക്കാവുന്നതാണ്.
പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in വഴി സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദർശിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം