പൗരത്വ പ്രതിഷേധം: താജ്‌മഹൽ യാത്ര റദ്ദാക്കി സഞ്ചാരികൾ; സുരക്ഷ ഉറപ്പുനൽകിയിട്ടും വിനോദ സഞ്ചാരികള്‍ എത്തുന്നില്ല

By Web TeamFirst Published Dec 29, 2019, 4:57 PM IST
Highlights

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹൽ. ഇവിടം സന്ദർശിക്കാൻ വർഷം 65 ലക്ഷം പേരെങ്കിലും എത്താറുണ്ട്. 

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൂറിസം രംഗത്ത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആഗ്രയിലെ താജ് മഹൽ സന്ദർശിക്കാനുള്ള യാത്ര മാറ്റിവച്ചത് രണ്ട് ലക്ഷത്തോളം പേരാണെന്ന് കണക്ക്. ഡിസംബറിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 60 ശതമാനം കുറവുണ്ടായി.

താജ് മഹലിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെ രേഖകൾ പ്രകാരമാണ് ഈ കണക്ക്. കഴിഞ്ഞ വർഷം ഡിസംബറിലെയും ഈ വർഷം ഡിസംബറിലെയും കണക്കെടുത്തപ്പോഴാണ് യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ലക്ഷം പേരുടെ കുറവുണ്ടായെന്ന് വ്യക്തമായത്.

താജ് മഹലിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിയറിയാൻ വിനോദസഞ്ചാരികൾ വിളിക്കുന്നുണ്ടെന്നും, സുരക്ഷ ഉറപ്പുനൽകിയിട്ടും മിക്കവരും യാത്ര റദ്ദാക്കുകയാണെന്നുമാണ് റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ ഇവിടെയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹൽ. ഇവിടം സന്ദർശിക്കാൻ വർഷം 65 ലക്ഷം പേരെങ്കിലും എത്താറുണ്ട്. ഇതിൽ നിന്ന് വർഷം 14 ദശലക്ഷം ഡോളർ (99.99 കോടി) എൻട്രൻസ് ഫീ ഇനത്തിൽ ഇന്ത്യക്ക് വരുമാനം ലഭിക്കാറുമുണ്ട്. വിദേശത്ത് നിന്നെത്തുന്ന സഞ്ചാരികളുടെ എൻട്രൻസ് ഫീ 1100 രൂപയാണ്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് താഴ്ന്നപ്പോൾ ടൂറിസം രംഗത്തിന് ഇടിവ് പറ്റിയിരുന്നു. ഇതിന് മുകളിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തിരിച്ചടിയായത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് ആഗ്രയിൽ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടുണ്ടെന്ന് ആഗ്ര ടൂറിസം ഡവലപ്മെന്റ് ഫൗണ്ടേഷൻ പ്രസിഡന്റ് സന്ദീപ് അറോറ പറഞ്ഞു.
 

click me!