സ്വര്‍ണത്തില്‍ നിന്നുളള നികുതി കുറയാന്‍ കാരണം കളളക്കടത്തുകാരുടെ സമാന്തര വിപണി: എകെജിഎസ്എംഎ

By Web TeamFirst Published Mar 11, 2020, 6:36 PM IST
Highlights

സ്വർണ മേഖലയിൽ നിന്നും വാറ്റ് കാലഘട്ടത്തിൽ 700 കോടിയോളം നികുതി വരുമാനമുണ്ടായിരുന്നു. 

തിരുവനന്തപുരം: കേരളത്തില്‍ 3,000 കോടി രൂപയുടെ നികുതി  വെട്ടിപ്പ് നടക്കുന്നതായുളള  വി.ഡി.സതീശൻ എംഎല്‍എയുടെ പ്രസ്താവന ദൗർഭാഗ്യകരവുമാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ  (AKGSMA). അതീവ ദുഷ്ക്കരമായ വ്യാപാര മാന്ദ്യം മൂലമുണ്ടായ സാഹചര്യം ശരിക്കും പഠിക്കാതെയും, വിലയിരുത്താതെയുമാണ് വിഡി സതീശന്‍ എംഎല്‍എയുടെ അഭിപ്രായ പ്രകടനം നടത്തിയതെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുൽ നാസർ  ആവശ്യപ്പെട്ടു.

കേരളത്തിന്റെ പൊതുവായ വികസനത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്ന സ്വർണ വ്യാപാര സമൂഹത്തെ ഭരണ - പ്രതിപക്ഷങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല. യാഥാർത്യങ്ങൾ മനസ്സിലാക്കാതെയാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അസോസിയേഷൻ പറഞ്ഞു. 

സ്വർണ മേഖലയിൽ നിന്നും വാറ്റ് കാലഘട്ടത്തിൽ 700 കോടിയോളം നികുതി വരുമാനമുണ്ടായിരുന്നു. ജിഎസ്ടി വന്നപ്പോൾ സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി എന്നിങ്ങനെ രണ്ടായി നികുതി പകുത്തു പോവുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പർച്ചേയ്സ് ചെയുന്ന സ്വർണങ്ങൾക്ക് സെറ്റോഫ് എടുക്കുക വഴി നികുതി ആനുകൂല്യം കച്ചവടക്കാർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ നികുതി വരുമാനം കുറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിനും കേരളത്തിനുമായി നികുതി പകുതി വീതമാണ് ലഭിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാറ്റ് കാലഘട്ടത്തിലെയും, ജിഎസ്ടി കാലഘട്ടത്തിലെയും ടേണോവർ പരിശോധിച്ചാൽ ഇത് മനസ്സിലാകാവുന്നതേയുള്ളു. കേരളത്തിനുള്ള വിമാനത്താവളങ്ങളും, കടൽത്തീരങ്ങൾ വഴിയും വൻ തോതിൽ കള്ളകടത്ത് സ്വർണം കേരളത്തിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണെന്നും അഡ്വ.എസ്.അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

അനുമാന നികുതി ഏർപ്പെടുത്താനുള്ള നീക്കത്തെ ശക്തിയായി എതിർക്കുകയാണ്. കള്ളക്കടത്തുമാഫിയകളെ സഹായിക്കുന്നത് ഭരണ - പ്രതിപക്ഷ രാഷട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്. എന്നിട്ടാണ് ഇപ്പോൾ ഭരണ- പ്രതിപക്ഷങ്ങൾ കാടടച്ച് വെടിവെക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും. കള്ളക്കടത്ത് മാഫിയകളെ അമർച്ച ചെയ്തില്ലെങ്കിൽ കേരളം വലിയ നൽകേണ്ടി വരുമെന്നും അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. കള്ളക്കടത്ത് മാഫിയ സമാന്തരമായി സൃഷ്ടിച്ചിട്ടുള്ള വിപണിയാണ് സ്വർണ മേഖലയിൽ നിന്നുള്ള നികുതി വരുമാനം കുറയാൻ കാരണമെന്ന് അസോസിയേഷന്‍ വിലയിരുത്തി.  
 

click me!