സാമ്പത്തിക പ്രതിസന്ധിക്കിടെ ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കും

By Web TeamFirst Published Feb 5, 2020, 6:41 AM IST
Highlights

പൊതുവിപണിയിൽ നിന്നും 4908 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കാൻ കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപദ്ധതികൾക്ക് പണം കുറയ്ക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേന്ദ്രബജറ്റിൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളിൽ മാറ്റം വരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്. പൊതുവിപണിയിൽ നിന്നും 4908 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാൽ 1920 കോടി രൂപയാണ് അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബർ മുതൽ കിട്ടാനുണ്ട്. 

1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കൽ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ ഒന്നര ശതമാനം വർദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളർച്ചയുണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത്
പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്

എന്നാൽ കിഫ്ബി 50,000 കോടിയിൽ തന്നെ നിലനിർത്തും. മദ്യത്തിന് നികുതി കൂട്ടാനുള്ള സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവർദ്ധന ഈ മേഖലയിൽ നിന്നും ധനമന്ത്രി ഉൾപ്പെടുത്തിയേക്കും. എന്നാൽ ലൈഫ് ഉൾപ്പടെയുള്ള പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തും. ക്ഷേമപദ്ധതികൾക്ക് കുടുതൽ പണം നീക്കിവച്ച് ജനകീയബജറ്റാക്കാനുള്ള ആലോചനയാണ് ധനമന്ത്രി.

click me!