സിഎജി റിപ്പോർട്ടിന് പിന്നാലെ കിഫ്ബിക്ക് തിരിച്ചടിയായി സ്പെഷ്യൽ ഓഡിറ്റും: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സതീശൻ

By Asianet MalayalamFirst Published Nov 15, 2021, 3:59 PM IST
Highlights

ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് കുരുക്കിട്ട സിഎജി സ്പെഷ്യൽ ഓ‍ഡിറ്റ് റിപ്പോർട്ടിൽ നൽകുന്നത് തുടർ പ്രഹരങ്ങൾ.കടമെടുപ്പിലെ പ്രശ്നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ആഡിറ്റ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കിയത്. 

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിന് പിന്നാലെ സ്പെഷ്യൽ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ കിഫ്ബി പദ്ധതിയും സംസ്ഥാന സർക്കാരും കൂടുതൽ പ്രതിരോധത്തിൽ. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി പ്രതികരിച്ചു.

ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് കുരുക്കിട്ട സിഎജി സ്പെഷ്യൽ ഓ‍ഡിറ്റ് റിപ്പോർട്ടിൽ നൽകുന്നത് തുടർ പ്രഹരങ്ങൾ.കടമെടുപ്പിലെ പ്രശ്നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ആഡിറ്റ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കിയത്. ബാങ്ക് നിക്ഷേപങ്ങൾ പലിശ നഷ്ടം വരുത്തി തോന്നുംപടി പിൻവലിക്കുന്നതും. കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും.കിഫ്ബി പദ്ധതികളുടെ കാലതാമസവും എന്തിനേറെ ദൈനംദിന ചെലവുകളിലെ വീഴ്ചകൾ വരെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ഉയർത്തുന്നു. 

 കിഫ്ബി സിഎജി റിപ്പോർട്ട് പൂഴ്ത്തി വച്ചതെന്തിനെന്ന് സർക്കാർ വെളിപ്പെടുത്തണം. റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് അന്വേഷണം വേണം - പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് സർക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടില്ല.ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഗുരുതരമായ പ്രശ്നങ്ങളാണ് സ്പെഷ്യൽ റിപ്പോർട്ടിൽ മറനീങ്ങിയതെന്ന് ബിജെപി ആരോപിച്ചു

അതേ സമയം സ്പെഷ്യൽ ഓ‍ഡിറ്റിലെ ചോദ്യങ്ങൾക്ക് കൃത്യമായി സിഎജിക്ക് മറുപടി നൽകിയിരുന്നു എന്നാണ് കിഎഫ്ബി വിശദീകരണം. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു.  സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

click me!