Vegetable Price : പച്ചക്കറി വില റെക്കോർഡിൽ; പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ, സപ്ലൈകോയും വില കൂട്ടി

By Web TeamFirst Published Dec 12, 2021, 9:41 AM IST
Highlights

തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ വില ഉടൻ കുറയാൻ സാധ്യതയുമില്ല. 

കോഴിക്കോട്: വില കുറയാതെ പച്ചക്കറി (Vegetable Price) വിപണി. തക്കാളി വില ചില്ലറ വിപണിയിൽ 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെ കൂടി. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ വില ഉടൻ കുറയാൻ സാധ്യതയുമില്ല. സർക്കാർ ഇടപെടലും ഫലം കാണുന്നില്ല. 

സപ്ലൈകോയിലെ പലചരക്ക് സാധനങ്ങൾക്കും വില കൂടി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ കൂടി. അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത ഇനങ്ങൾക്ക് വൻ വിലക്കയറ്റമാണ്. മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയർ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെറുപയർ പരിപ്പ് 105 ൽ നിന്ന് 116 രൂപയായി വർധിച്ചു. പരിപ്പ് 76 രൂപയിൽ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയിൽ നിന്ന് 50 രൂപയായി വർധിച്ചു. മല്ലിക്ക് 106 ൽ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയിൽ നിന്ന് 104 രൂപയിലെത്തി. 

സപ്ലൈകോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വില കൂട്ടുന്നത്. നിശ്ചിത അളവിൽ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമേ വാങ്ങുന്ന സാധനങ്ങൾക്കാണ് കൂടുതൽ തുക ഈടാക്കുന്നത്. കടുക് വില 106 രൂപയിൽ നിന്ന് 110 രൂപയിലേക്കെത്തി. ജീരക വില 196 രൂപയിൽ നിന്ന് 210 രൂപയിലേക്കെത്തി. മട്ട ഉണ്ട അരിയുടെ വില 28 ൽ നിന്ന് 31 ലേക്കും ഉയര്‍ന്നു. പഞ്ചസാര വില 50 പൈസ കൂട്ടി 38.50 യിലേക്കെത്തി.

അതേസമയം, കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ നിത്യോപയോഗ്യസാധനങ്ങൾക്ക് വില കൂട്ടിയില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. 13 നിത്യോപയോഗ്യ സാധനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ 60 ശതമാനത്തിലേറെ കുറച്ചാണ് സപ്ലൈക്കോയില്‍ വിൽക്കുന്നത്. സപ്ലൈക്കോയുടെ വിൽപ്പനയുടെ 80 ശതമാനവും സബ്സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പനയാണ്. അത് കൊണ്ട് സാധാരണ ജനങ്ങൾക്ക് അവിടെ പോയി സാധനങ്ങൾ വാങ്ങാം. സാധാരണ ജനങ്ങൾക്ക് വിലകയറ്റം ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടുമെന്നും ജി ആർ അനിൽ അറിയിച്ചു.

click me!