
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികയായി റോഷ്‌നി നാടാർ. എച്ച്‌സിഎൽ ഗ്രൂപ്പിലെ പിന്തുടർച്ച അവകാശം ലഭിച്ചതോടു കൂടിയാണ് റോഷ്‌നി നാടാർ സമ്പന്ന പട്ടികയിൽ സ്ഥാനം ഉയർത്തിയത്. പിതാവ് ശിവ് നാടാറിന്റെ ഓഹരിയുടെ 47% ആണ് റോഷ്‌നി നാടാർക്ക് ലഭിച്ചത്. ഇതിന് മുൻപ് എച്ച്‌സിഎൽ കോർപ്പറേഷനിലെ 51% ഓഹരികൾ സ്ഥാപകനായ ശിവ് നാടാർ കൈവശം വെച്ചിരുന്നു. പിതാവിന്റെ ഓഹരികൾ ലഭിച്ചതോടുകൂടി അംബാനിക്കും അദാനിക്കും പിന്നിൽ മൂന്നാമത്തെ സമ്പന്ന വ്യക്തിയായി റോഷ്നി.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് പട്ടിക പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ ധനികൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 88.1 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയാണ്. 68.9 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ഓഹരി കൈമാറുന്നതിന് മുൻപ്, 35.9 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്ത് ശിവ് നാടാർ ആയിരുന്നു. ഈ സ്ഥാനത്തേക്കാണ് റോഷ്‌നി നാടാർ എത്തിയത്.
ശിവ് നാടാർ, കിരൺ നാടാർ ദമ്പതികളുടെ മകളായ റോഷ്‌നി നാടാർ ദില്ലിയിലെ വസന്ത് വാലി സ്കൂള്‍, ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാല,കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് എന്നിവിടങ്ങളില്‍ നിന്നാണ് റോഷ്ണി പഠനം പൂര്‍ത്തിയാക്കിയത്. മാധ്യമ പ്രവര്‍ത്തനത്തിലായിരുന്നു റോഷ്ണിയുടെ ബിരുദം. ലണ്ടനിലെ സ്കൈ ന്യൂസിലും സിഎന്‍എന്‍ അമേരിക്കയിലും പ്രൊഡ്യൂസറായി ജോലി ചെയ്ത ശേഷമാണ് റോഷ്ണി എച്ച്സിഎല്ലിലേക്ക് എത്തുന്നത്. ഇരുപത്തിയേഴാമത്തെ വയസിലാണ് റോഷ്ണി എച്ച്സിഎല്ലിന്‍റെ സിഇഒ ആവുന്നത്. എച്ച്സിഎല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാനായ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്ണിയുടെ ഭര്‍ത്താവ്.
1976-ൽ ശിവ് നാടാർ സ്ഥാപിച്ച എച്ച്‌സിഎൽ, ഇന്ത്യയുടെ ഐടി മേഖലയെ ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. റോഷ്‌നിയുടെ നേതൃത്വത്തിൽ, കമ്പനി ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷ.