പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭം 24-ാം ദിവസവും തുടരുകയാണ്.  ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും പാകിസ്ഥാനെ പൂർണ്ണമായും ഒഴിവാക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക് കടന്നു. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന കൂറ്റൻ റാലിയിൽ എൺപതിനായിരത്തിലധികം പ്രതിഷേധക്കാരാണ് അണിനിരന്നത്. റാലിയെ അഭിസംബോധന ചെയ്ത ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവ് സർദാർ അമാൻ ഖാൻ, പാകിസ്ഥാന്റെ ഭീകരവാദ അജണ്ടകളെയും പാക് സൈന്യത്തിന്റെ പങ്കിനെയും പരസ്യമായി തുറന്നുകാട്ടി രംഗത്തെത്തി. കശ്മീരികളുടെ കൈകളിൽ യഥാർത്ഥത്തിൽ ആയുധങ്ങൾ വെച്ചുനൽകിയത് പാകിസ്ഥാൻ സൈന്യമാണെന്ന് അമാൻ ഖാൻ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിട്ടത് പാക് സൈന്യമാണ്. കശ്മീരികൾക്ക് തോക്കുകൾ നൽകിയവർ തന്നെ ഇന്ന് ഞങ്ങളെ ഭീകരവാദികൾ എന്ന് വിളിക്കാൻ ധാർഷ്ട്യം കാണിക്കുകയാണ്'- അമാൻ ഖാന്‍റെ ഈ വാക്കുകൾ വലിയ കൈയടികളോടെയാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റാവലകോട്ടിൽ നടന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പരിപാടിയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. അന്ന് എകെ-47 തോക്കുകളും വാളുകളുമായി ഭീകരർ നഗരത്തിലൂടെ പരസ്യമായി മാർച്ച് നടത്തിയിരുന്നു. റാവലകോട്ട് ഡെപ്യൂട്ടി കമ്മീഷണറാണ് ആ റാലിക്ക് അനുമതി നൽകുകയും അവർക്ക് സുരക്ഷയൊരുക്കുകയും ചെയ്തതെന്ന് അമാൻ ഖാൻ വെളിപ്പെടുത്തി. തോക്കുകളുമായി റാലി നടത്തിയവർക്ക് കാവൽ നിന്ന ഉദ്യോഗസ്ഥരാണ്, ഇപ്പോൾ ഈ മണ്ണിന്‍റെ യഥാർത്ഥ അവകാശികളെ ഭീകരരെന്നു വിളിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധക്കാരുടെ 38 ആവശ്യങ്ങൾ പാകിസ്ഥാൻ സർക്കാർ അടിയന്തരമായി അംഗീകരിച്ച് നടപ്പിലാക്കണമെന്ന് അമാൻ ഖാൻ മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ സമരം വെറുമൊരു പ്രതിഷേധമായി ഒതുങ്ങില്ലെന്നും പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പൂർണ്ണമായും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുള്ള വലിയൊരു വിപ്ലവമായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം മുമ്പ് റാവലകോട്ടിൽ നടന്ന സമരത്തിനിടെ തങ്ങളുടെ പ്രദേശം ഇനി പാകിസ്ഥാന്റെ നിയന്ത്രണത്തിൽ അല്ലെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങൾ അവഗണിച്ചാൽ ഇന്ത്യയുമായി ശക്തമായ സഹകരണത്തിന് ശ്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പും പ്രതിഷേധക്കാർ പാകിസ്ഥാന് നൽകിയിട്ടുണ്ട്.

പാക് അധിനിവേശ കാശ്മീർ പാകിസ്ഥാന്റെ ഭാഗമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിൽ പാക് അധിനിവേശ കാശ്മീരിൽ മാത്രമല്ല ഈ പ്രതിഷേധം ആളിപ്പടരുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മേഖലയിലെ ജനങ്ങളും പാക് സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പല രാജ്യങ്ങളിലുമുള്ള പാകിസ്ഥാൻ എബസികൾക്ക് മുന്നിൽ പ്രവാസികളായ കാശ്മീരികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.