
പിതോരഘർ: പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ വധിക്കുമെന്ന തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ധര്‍ചുള ജില്ലയിലെത്തുന്ന മന്ത്രിയെ വധിക്കാൻ പദ്ധതിയിടുന്ന സന്ദേശമാണ് പ്രതികൾ വാട്സ്ആപ്പിലൂടെ അയച്ചത്.
ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് പ്രതിരോധമന്ത്രിയെ വധിക്കുമെന്ന തരത്തിലുള്ള സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 'ഞാന്‍ നിര്‍മ്മലാ സീതാരാമനെ വെടിവെച്ച് കൊല്ലും, നാളെ അവരുടെ അവസാന ദിവസമായിരിക്കും' - ഇതാണ് പ്രതികളിൽ ഒരാള്‍ അയച്ച സന്ദേശം. തുടർന്ന് തിങ്കളാഴ്ച്ച രാവിലെ തന്നെ പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പിതോരഘർ എസ്.പി രാമചന്ദ്ര രാജ്ഗുരു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമോ അല്ലെങ്കിൽ പ്രതികളുടെ കൈവശം ആയുധങ്ങൾ ഉണ്ടെന്നോ അന്വേഷിച്ച് വരികയാണ്. സന്ദേശം അയച്ച വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ്ഗുരു വ്യക്തമാക്കി. അതേസമയം മദ്യ ലഹരിയിലാണ് ഇരുവരും സന്ദേശമയച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സൈന്യം സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് നിര്‍മ്മലാ സീതാരാമന്‍ ധര്‍ചുളയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam