
അലിഘട്ട്:: ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറോളം പേരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളായ മുസ്താക്കിം, നൗഷാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ അലിഘട്ടിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 6.30നാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ നേരിട്ട് കാണുന്നതിനായി പൊലീസ് സംഘം ക്ഷണിച്ച മാധ്യമങ്ങളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
കുറച്ച് ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ മുതൽ പ്രതികളെ പൊലീസ് പിന്തുടരുകയാണ്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിന് നേരെ പ്രതികൾ വെടിയുതിർക്കാൻ തുടങ്ങി. പിന്നീട് പൊലീസിൽനിന്നും ഒളിക്കുന്നതിനായി പൂട്ടി കിടന്ന പഴയൊരു സർക്കാർ ഒാഫീസ് കെട്ടിടത്തിലേക്ക് ഇരുവരും കയറുകയും ചെയ്തു. അവിടെനിന്നും ഇവർ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിനെതുടർന്നാണ് പ്രതികൾക്ക് നേരെ വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് മേധാവി അജയ് സഹ്നി പറഞ്ഞു. ക്രിമിനലുകളുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റിറ്റുണ്ട്.
ബുധനാഴ്ച്ച പ്രതികളുടെ കൂടെയുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം 66 പേരെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ആയിരത്തോളം വരുന്ന ഏറ്റുമുട്ടലുകളില്‍ നൂറോളം പ്രതികള്‍ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam