
തിരുപ്പൂര്‍: യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽവച്ച് പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു മരണകാരണം. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഞായറാഴ്ചയാണ് നാടിനെ കണ്ണീരിലാഴ്‍ത്തിയ സംഭവം നടന്നത്. സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കെ.കൃതിക(28) ആണ് മരണപ്പെട്ടത്.
സുഹൃത്തുക്കളായ പ്രവീണിന്റെയും ലാവണ്യയുടെയും നിര്‍ദ്ദേശപ്രകാരം പ്രകൃതിചികിത്സാ രീതിയാണ് കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുതന്നെ തന്നെ ഗര്‍ഭിണിയായ വിവരം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃതിക രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആശുപത്രിയില്‍ പോവുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ത്തന്നെ പ്രസവിക്കുകയാണെന്ന് നിർദ്ദേശം ലഭിച്ചതുപ്രകാരം ദമ്പതികള്‍ അത്തരത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് യൂട്യൂബില്‍ 'How To' വീഡിയോയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൃതിക പ്രസവത്തിന് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ പ്രസവമെടുക്കുന്നതിനിടെ അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് കൃതികയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിക്ക് അപകടം സംഭവിച്ചെങ്കിലും കുട്ടി പിറന്നതിനുശേഷം മാത്രമാണ് കൃതികയെ ആശുപത്രിയിൽ എത്തിച്ചതെന്ന് നല്ലൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭർത്താവ് കാര്‍ത്തികേയനെതിരെ പൊലീസ് കേസെടുത്തു. പ്രകൃതി ചികിത്സാ മാര്‍ഗം പിന്തുടരാൻ നിർദേശിക്കുകയും വീട്ടിൽനിന്നും മുൻകരുതലുകൾ ഇല്ലാതെ പ്രസവമെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് പ്രവീണിനും ലാവണ്യയ്ക്കുമെതിരെ സിറ്റി ഹെല്‍ത്ത് ഓഫീസര്‍ കെ.ഭൂപതി പൊലീസിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam