രാജ്യത്തെ 1765 ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരെന്ന് കേന്ദ്രം

By Web TeamFirst Published Sep 12, 2018, 11:01 PM IST
Highlights

രാജ്യത്തെ എം പിമാരും എംഎല്‍എമാരുമായ ജനപ്രതിനിധികളില്‍ 1765 പേര്‍ക്കെതിരെയായി 3816 ക്രിമിനല്‍ കേസുകളാണ് നിലവില്‍ ഉള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍ വിശദമാക്കിയിരിക്കുന്നത്. ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ദില്ലി: രാജ്യത്തെ എം പിമാരും എംഎല്‍എമാരുമായ ജനപ്രതിനിധികളില്‍ 1765 പേര്‍ക്കെതിരെയായി 3816 ക്രിമിനല്‍ കേസുകളാണ് നിലവില്‍ ഉള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍ വിശദമാക്കിയിരിക്കുന്നത്. ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത് ഉത്തര്‍പ്രദേശാണ്. 248 ജനപ്രതിനിധികള്‍ക്കെതിരായി 565 ക്രിമിനല്‍ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് കേരളത്തിലെ അവസ്ഥ. 114 ജനപ്രതിനിധികള്‍ക്കെതിരെ 533 കേസുകളാണ് കേരളത്തില്‍ നിലവിലുള്ളത്. പരിഹരിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണത്തിലും ഉത്തര്‍പ്രദേശാണ് മുന്നിലുള്ളത്. 539 കേസുകള്‍ ഉത്തര്‍ പ്രദേശിലുള്ളപ്പോള്‍ കേരളത്തില്‍ 373 കേസുകളാണ് പരിഹരിക്കപ്പെടാനുള്ളത്. 

തമിഴ്നാട്ടില്‍ 178 ജനപ്രതിനിധികള്‍ക്കെതിരെയുള്ളത് 402 ക്രിമിനല്‍ കേസുകളാണ്. അതില്‍ 324 കേസുകള്‍ പരിഹരിക്കപ്പെടാനുണ്ട്. മണിപ്പൂരിലും മിസോറാമിലും ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഇല്ല. കേന്ദ്ര നിയമ മന്ത്രാലയമാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 

സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണു കേന്ദ്രം കണക്കെടുത്തത്. 598 കേസുകളിൽ 38 എണ്ണത്തിൽ മാത്രമേ ജനപ്രതിനിധികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയുള്ളൂ. ബാക്കി 560 കേസുകളിലും ജനപ്രതിനിധികളെ വെറുതെവിട്ടു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുൻപാകെയാണു കേന്ദ്രം ഈ കണക്കുകകൾ സമർപ്പിച്ചത്.
 

click me!