ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ മകളെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോധ രഹിതയായി രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
ദില്ലി: ഇന്ത്യൻ ജനത ഇന്നും ഞെട്ടലോടെ മാത്രം ഒാർക്കുന്നതാണ് നിർഭയ ബലാത്സംഗ കേസ്. നിര്‍ഭയയുടെ ആറാം ഒാർമ്മ ദിവസമായ ഇന്നലെ രാജ്യ തലസ്ഥാനത്ത് മൂന്ന് വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി. തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഒരു ഫ്ലാറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് അയല്‍വാസിയും ഫ്ലാറ്റിലെ വാച്ച്മാനുമായ നാല്പതുകാരനെ നാട്ടുകാര്‍ തല്ലിച്ചതച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
ഞായറാഴ്ച ഉച്ചക്കാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ തക്കം നോക്കി ഇയാൾ കുട്ടിയെ ഫ്ലാറ്റിന്റെ താഴത്തെ നിലയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ മകളെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോധ രഹിതയായി രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഇവരെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കുട്ടിയുടെ പിതാവ് പിടികൂടുകയും മറ്റ് താമസക്കാരെ വിവരമറിയിക്കുകയുമായിരുന്നു. രോക്ഷം പൂണ്ട അയൽവാസികൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ കുഞ്ഞിനെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ എത്തിച്ചു. അതേ സമയം
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണെന്നും ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന്റെ വീട്ടുകാരെ ദില്ലി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ സന്ദർശിച്ചു.
നാട്ടുകരുടെ മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പോസ്കോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. അക്രമത്തിനിരയായ കുട്ടിയുടെ പിതാവ് കൊല്ലപണിക്കാരനും അമ്മ വീട്ടുജോലിക്കാരിയുമാണ്.