
പാലക്കാട്: രണ്ടു കോടിയിലേറെ രൂപയുടെ കുഴൽപ്പണവുമായി രണ്ട് മലയാളികൾ അടക്കം അഞ്ച് പേർ പിടിയിലായി. കൊയന്പത്തൂരിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോകുന്പോഴാണ് പണം പിടികൂടിയത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രണ്ട് കോടി അഞ്ച് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. അഹല്യ നഗരി എക്സ്പ്രസിൽ കുഴൽപ്പണവുമായി യാത്ര ചെയ്യുകയായിരുന്ന കൊല്ലം സ്വദേശികളായ സുരേന്ദ്രൻ, വിവേക്, മഹാരാഷ്ട്ര സ്വദേശികളായ പദം സിംഗ്, പ്രമോദ്, കർണ്ണാടക സ്വദേശി പ്രഭാകർ എന്നിവരാണ് അറസ്റ്റിലായത്.
ആർപിഎഫിന്‍റെ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്ക് കുഴൽപ്പണം കടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. ഷർട്ടിനുള്ളിൽ പ്രത്യേക ജാക്കറ്റ് ധരിച്ച് അതിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അഞ്ച് പേരും കൊല്ലത്ത് താമസിക്കുന്നവരാണ്. സ്വർണ്ണം വാങ്ങാൻ വേണ്ടിയാണ് കോയമ്പത്തൂരിൽ പോയതെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ സ്വർണ്ണം വാങ്ങാൻ കഴിയാത്തതിനാൽ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു എന്നും ഇവർ പറഞ്ഞു. പിടിയിലായ പ്രതികളെ പൊലീസിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam