അയൽ വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടെ അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച ഫിലിപ്പ്സ് വീട്ടിലെത്തി കുഞ്ഞിനെ കൊല്ലുകയായിരുന്നു. വാരിയെല്ലും തലയോട്ടിയും കാലും തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം
ലണ്ടന്‍: പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപെടുത്തിയ പതിനേഴുകാരനായ പിതാവിന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. ലഹരിക്കടിമയായ പിതാവ് തലയോട്ടി തകര്‍ത്തും മൂക്ക് കടിച്ചെടുത്തുമാണ് കുട്ടിയെ കൊന്നത്.
കഴിഞ്ഞ ഫെബ്രുവരി 11ന് ലണ്ടനിലെ സൗതാംപ്ടണിലാണ് സംഭവം. ആറാഴ്ച മാത്രം പ്രായമുള്ള മകനെയാണ് ഡൗൾടൺ ഫിലിപ്പ്സ് ക്രൂരമായി കൊന്നത്. വിൻസ്റ്റൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. അയൽ വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടെ അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച ഫിലിപ്പ്സ് വീട്ടിലെത്തി കുഞ്ഞിനെ കൊല്ലുകയായിരുന്നു. വാരിയെല്ലും തലയോട്ടിയും കാലും തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്‍റെ മൂക്കും കടിച്ചെടുത്തിരുന്നു.
കുഞ്ഞിന് സുരക്ഷ ഒരുക്കാത്തതിലും കൃത്യസമയത്ത് ചികിത്സ നൽകാത്തതിനും മാതാവ് അലന്ന സ്കിന്നറിനെയും കോടതി ശിക്ഷിച്ചു. സ്കിന്നറിന് രണ്ടര വര്‍ഷത്തെ ജയിൽവാസമാണ് ശിക്ഷ. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സോഫയിൽ നിന്ന് വീണാണ് കുട്ടി മരിച്ചതെന്നുമായിരുന്നു ഫിലിപ്പ്സിന്‍റെ വാദം. ഒന്നരമാസം പ്രായമായ കുട്ടി പറഞ്ഞറിയിക്കാൻപോലും സാധിക്കാത്ത വേദനയാണ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍കോടതിയെ അറിയിച്ചു.