
സന്നിധാനം:ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിനെത്തിയതെന്ന സംശയത്തില്‍ ശബരിമല സന്നിധാനത്ത് നിന്ന് ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ സന്നിധാനം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബിജെപി നിര്‍ദേശ പ്രകാരം പ്രതിഷേധിക്കാനായി സന്നിധാനത്ത് എത്തിയവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
കസ്റ്റഡിയിലായ ഒമ്പത് പേരും കൊല്ലം പരൂര്‍ സ്വദേശികളാണ്. ഇവരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി എംപിമാരായ വി.മുരളീധരനും നളിൻ കുമാർ കട്ടീലും ഒരു മണിക്കൂറോളം സന്നിധാനം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കർണാടകയിൽ നിന്നുള്ള എംപിയാണ് നളിൻകുമാർ കട്ടീൽ. ഇന്ന് രാവിലെ എംപിമാരടക്കമുള്ള ബിജെപി നേതാക്കൾ പ്രതിഷേധവുമായി സന്നിധാനത്തെത്തിയിരുന്നു.
നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാൻ നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വം നിർദ്ദേശം നല്‍കിയിരുന്നു. ആര്‍എസ്എസ് മാതൃകയിലായിരുന്നു ആഭ്യന്തര സര്‍ക്കുലര്‍. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നായിരുന്നു നിർദ്ദേശം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്.
ശബരിമല കർമ്മ സമിതിയും വിശ്വാസികളുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ സർക്കുലർ പുറത്ത് വന്നത്. ഡിസംബർ 15 വരെ ശബരിമലയിലേക്ക് പ്രവർത്തകരെ എത്തിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈൽ നമ്പരും സർക്കുലറിലുണ്ട്. അതാത് ജില്ലകളിലെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വവുമായി സംസാരിച്ച് പ്രവർത്തകരെ എത്തിക്കേണ്ട സ്ഥലവും സമയവും തീരുമാനിക്കണം. ആ പട്ടികയിലുള്ളവരെയും അവര്‍ സംഘടിപ്പിച്ചെത്തിയവരെയുമാണ് കരുതല്‍ തടങ്കലില്‍ എടുത്തിരുക്കുന്നത്.
കോഴിക്കോട്ടെ യുവമോർച്ചാ യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വെളിപ്പെടുത്തിയ പാർട്ടി അജണ്ട വ്യക്തമാക്കുന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരിലുള്ള സർക്കുലർ. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ അത് ലംഘിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam