
തിരുവനന്തപുരം: മകരവിളക്ക് കാലത്ത് സ്ത്രീകൾ വരരുതെന്ന് താൻ പറഞ്ഞിട്ടില്ല, തിരക്ക് കൂടി നിന്ന രണ്ട് ദിവസം യുവതികൾ വരരുതെന്നാണ് താൻ പറഞ്ഞതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. തന്റെ വാക്കുകളെ ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണ്. മുഖ്യമന്ത്രി തന്നെ വിമർശിച്ചതായി കരുതുന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയിൽ എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകൾ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം ബോർഡ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായി ദേവസ്വം ബോർഡ് പ്രസിഡന്റ്. എ.പത്മകുമാർ നടത്തിയ പരസ്യപ്രസ്താവനകളേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കുക തന്നെ ചെയ്യും. ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് സ്ത്രീകൾ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീകളെ ശബരിമലയിൽ എത്തിക്കുക എന്നത് സർക്കാരിന്‍റെ അജണ്ടയല്ല.
എന്നാൽ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കേണ്ട ചുമതല സർക്കാരിനുണ്ട്. അത് ഇതുവരെ ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. പ്രശ്നങ്ങളുണ്ട് എന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അതിൽ വേവലാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam