
ദില്ലി: പാന്‍കാര്‍ഡിന് പുറകെ ഡ്രൈവിംഗ് ലൈസന്‍സുകൂടി ആധാറുമായി ബന്ധപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇക്കാര്യത്തില്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീംകോടതി തീരുമാനം വരുന്നതിന് മുമ്പേടാണ് സര്‍ക്കാരിന്റെ അടുത്ത നീക്കം.
ആധാര്‍ കാര്‍ഡിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന ഉത്തരവ് സുപ്രീംകോടതി ഇറക്കിയിരുന്നെങ്കിലും എല്‍.പി.ജി സബ്‌സിഡിക്ക് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. അതിന് പിന്നാലെയാണ് പാന്‍കാര്‍ഡും ആധാറുമായി ബന്ധപ്പിക്കണമെന്ന തീരുമാനം വന്നത്.
അത് ചോദ്യം ചെയ്തുള്ള കേസും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ഡ്രൈവിംഗ് ലൈന്‍സ് കൂടി ആധാറുമായി ബന്ധിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഇക്കാര്യം ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച ചെയ്തതായും രവിശങ്കര്‍ പ്രസാദ് ഹരിയാനയിലെ ഡിജിറ്റല്‍ സമിറ്റില്‍ സംസാരിക്കവെ അറിയിച്ചു.
ആധാര്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ്. അതില്‍ മറ്റ് രേഖകള്‍ വരുന്നതോടെ ആധാറിലൂടെ മറ്റ് രേഖകള്‍കൂടി സ്ഥിരീകരിക്കാന്‍ സാധിക്കും. ഇതുവരെ 30 ആനുകൂല്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ അധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam