
കൊച്ചി: അഭിമന്യു വധകേസിലെ പ്രതികള്‍ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രം. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പുറത്ത് വന്നു.
16 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്‍റെ പകര്‍പ്പാണ് പുറത്തു വന്നത്. ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പട്ട ഏഴ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫണ്ട് നേതാവുമായി മുഹമ്മദിന്‍റെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തിയ പ്രതികൾ പിന്നീട് അഞ്ച് ബൈക്കുകളിലാണ് ക്യാമ്പിന് പുറത്തെത്തിയത്.
കോളേജിന്‍റെ ചുറ്റുമതലിൽ എസ്.എഫ്.ഐ പ്രവർത്തകർ എഴുതിയ ചുമരെഴുത്ത് സംഘർഷം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ മായ്ച്ചുകളഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ എസ്.എഫ്ഐ പ്രവർത്തകരെ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘർഷത്തിന് തുടക്കമിട്ടു. കോളേജ് വിദ്യാർത്ഥിയായ മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടികാണിച്ച് കൊടുത്തത്.
സംഘടർഷത്തിനിടയിൽ 9-ാം പ്രതി ചിപ്പു എന്ന ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിര്‍ത്തി. ഇതിനിടെ 10ാം പ്രതി സഹല്‍ കത്തി ഉപയോഗിച്ച് അഭിമന്യുവിന്‍റെ ഇടത് നെഞ്ചിൽ കുത്തുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ അർജ്ജുൻ എന്ന വിദ്യാർത്ഥിയെ പിടിച്ചു നിർത്തിയത് 11-ാം പ്രതി ജിസാൽ ആണ്.
12-ാം പ്രതി ഷാഹിമാണ് കുത്തിയത്. വിനീഷ് എന്ന വിദ്യാര്‍ത്ഥിയെ 13-ാം പ്രതി സനീഷും കുത്തി പരുക്കേൽപ്പിച്ചു. സംഘത്തിലുള്ള മറ്റ് പ്രതികള്‍ ഈ സമയം റോഡിലുണ്ടായിരുന്ന എസ് എഫ് ഐ വിദ്യാർത്ഥികളെ കത്തികാണിച്ച് ഭീഷണിപെടുത്തുകയും മര്‍ദ്ദിക്കുകയും ചയ്തു. പിന്നീട് ഒരു ബൈക്ക് മാത്രം ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളില്‍ രക്ഷപെട്ട പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചു.
കൂടാതെ കൃത്യ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ളവയും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനിയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam