കേരള ജനതയുടെ കാവലാളായി ഉണ്ടാകുമെന്നു വി.എസ്.

By Asianet NewsFirst Published May 21, 2016, 5:45 AM IST
Highlights

തിരുവനന്തപുരം: ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കേരള ജനതയുടെ കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഭരണം കാഴ്ചവയ്ക്കാന്‍ ഇടതു മുന്നണിക്കു കഴിയുമെന്നും വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇടതു മുന്നണിക്ക് അഭിമാനകരമായ ജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞാണു വി.എസ്. വാര്‍ത്താ സമ്മേളനം തുടങ്ങിയത്. എഴുതി തയാറാക്കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹം വായിച്ചു. സ്ത്രീ പീഡനത്തിന്റെയും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കലിന്റെയും സോളാര്‍ കോഴയും ബാര്‍ കോഴയുടേയും കഥകള്‍ കേരളത്തിലെ കൊച്ചു കുട്ടികള്‍ക്കുപോലുമറിയാം. കേരളത്തിലെ യുവാക്കളെ പറഞ്ഞു പറ്റിച്ച സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. ഐടി മേഖലയില്‍ ഒരു പുരോഗതിയുമുണ്ടായില്ല. ഈ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ കര്‍ത്തവ്യമാണ്.

സോളാര്‍ കുംഭകോണം, ജിഷ വധക്കേസ്, പാറ്റൂര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍, നിലംനികത്തല്‍, ബാര്‍ കോഴ തുടങ്ങിയ വിഷയങ്ങളില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തണം. ജിഷയുടെ ഘാതകരെ തുറുങ്കിലടയ്ക്കുന്ന നാളുകള്‍ വിദൂരമല്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള ഭരണം നല്‍കാന്‍ ഇടതു മുന്നണിക്ക് അവസരം നല്‍കിയ ജനങ്ങള്‍ക്കു നന്ദി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എനിക്ക് നല്‍കിയ പിന്തുണയ്ക്കു നന്ദി പറയുന്നു. തുടര്‍ന്നും ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരള ജനതയുടെ കാവലാളായി താന്‍ ഉണ്ടാകുമെന്നും വി.എസ്. പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ഒരു ചോദ്യങ്ങള്‍ക്കും വി.എസ്. മറുപടി പറഞ്ഞില്ല. ബദല്‍ ഫോര്‍മുലകള്‍ സ്വീകരിക്കില്ലെന്ന നിലപാട് വി.എസിന്റെ മറുപടികളില്‍ വ്യക്തമായിരുന്നു. മറുപടി പറയേണ്ട കാര്യമില്ല. ഇതൊന്നും ചര്‍ച്ചാ വിഷയമല്ല എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങള്‍. താന്‍ തിരുവനന്തപുരത്തുന്നെ ഉണ്ടാകുമെന്നും വി.എസ്. വ്യക്തമാക്കി.

click me!