'പ്രളയക്കെടുതിക്ക് പണമില്ല, പ്രതിമയ്ക്ക് ചിലവാക്കിയത് 3000 കോടി'; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ് രാജ്

By Web TeamFirst Published Nov 4, 2018, 11:09 AM IST
Highlights

'കേരളം ചോദിച്ചത് പിച്ചക്കാശല്ല, നമ്മുടെയെല്ലാം നികുതിപ്പണമാണ്. മോദിയോട് ഒരു വെറുപ്പും തോന്നുന്നില്ല, കാരണം അദ്ദേഹം അതുപോലും അര്‍ഹിക്കുന്നില്ല'

ഷാര്‍ജ: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം ചോദിച്ച സഹായം നല്‍കാന്‍ വിസമ്മതിച്ച്, ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചിലവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് നടന്‍ പ്രകാശ് രാജ്. തകര്‍ന്നുപോയ ഒരു ഘട്ടത്തിലാണ് കേരളം, കേന്ദ്രത്തോട് 2000 കോടിയുടെ സഹായം ആവശ്യപ്പെട്ടതെന്നും എന്നാല്‍ 600 കോടി മാത്രം നല്‍കി പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

'കേരളം ചോദിച്ചത് പിച്ചക്കാശല്ല, നമ്മുടെയെല്ലാം നികുതിപ്പണമാണ്. മോദിയോട് ഒരു വെറുപ്പും തോന്നുന്നില്ല, കാരണം അദ്ദേഹം അതുപോലും അര്‍ഹിക്കുന്നില്ല. തുറന്നുപറച്ചിലുകളുടെ പേരില്‍ എന്നെ ചിലര്‍ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ എനിക്കതില്‍ പേടിയില്ല'- പ്രകാശ് രാജ് പറഞ്ഞു. 

തന്റെ കന്നഡ പുസ്തകത്തിന്റെ മലയാളം പതിപ്പായ 'നമ്മെ വിഴുങ്ങുന്ന മൗനം' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നതിനിടെയാണ് പ്രകാശ് രാജിന്റെ രൂക്ഷ വിമര്‍ശനം. 

ശബരിമല വിഷയത്തില്‍, ആരാധന നടത്താനാഗ്രഹിക്കുന്ന സ്ത്രീകളെ അതിന് അനുവദിക്കണമെന്നും അമ്മമാരുടെ ആരാധന വിലക്കുന്ന മതം, മതമല്ലെന്നും അവരെ തടയുന്നവര്‍ ഭക്തരല്ലെന്നും നടന്‍ തുറന്നടിച്ചു.
 

click me!