
ചെന്നൈ: മതേതരവാദികൾ പൈതൃകമില്ലാത്തവരാണെന്ന കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്രതാരം പ്രകാശ് രാജ്. മന്ത്രിക്കുള്ള തുറന്ന കത്തിലൂടെയാണ് പ്രകാശ് രാജ് മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരാളുടെ പൈതൃകത്തെപ്പറ്റി മോശം പരാമർശം നടത്തുംവിധം തരംതാഴാൻ, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായ താങ്കൾക്കെങ്ങനെ കഴിയുന്നുവെന്ന് തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ പ്രകാശ് രാജ് ചോദിക്കുന്നു.
മതേതരവാദികളുടെ പൈതൃകത്തെപ്പറ്റിയും രക്തബന്ധത്തെപ്പറ്റിയുമുള്ള താങ്കളുടെ പരാമർശങ്ങൾ തരംതാണതായെന്ന് കത്തിൽ പറയുന്നു. രക്തം ആരുടെയും മതമോ ജാതിയോ തീരുമാനിക്കുന്നില്ല. മതേതരവാദിയാകുകയെന്നാൽ ഒരാൾ മതത്തോടോ വിശ്വാസത്തോടോ ചേർന്നുനിൽക്കുന്നില്ല എന്നല്ല. മതങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് മതേതരത്വമെന്നും പ്രകാശ് രാജ് പറയുന്നു.
ഞായറാഴ്ച കർണാടകത്തിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രി മതേതരവാദികളെപ്പറ്റി വിവാദപരാമർശം നടത്തിയത്. മതേതരവാദികൾ പൈതൃകമില്ലാത്തവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam