
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദീലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണ് .
18 പേജുളള കുറ്റപത്രത്തിലും ഒപ്പമുളള പ്രത്യേക റിപ്പോർട്ടിലുളള കേസിലെ ദിലീപിന്‍റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളുളളത്. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ തന്നെയാണ് ദിലീപിന്‍റെ പങ്കാളത്തിത്തെത്തുക്കുറിച്ച് പൊലീസിനോട് ആദ്യം സംശയം പ്രകടിപ്പിച്ചത്. ആദ്യകുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. ജയിലിൽ നിന്ന് സുനിൽകുമാർ ദിലീപിന് അയച്ച കത്തുകൂടി പുറത്തുവന്നതോടെ ഗൂഡാലോചനാ സംശയം കൂടുതൽ ബലപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
ദിലീപിന് നടിയോട് ദീർഘകാലമായുളള പക കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നു. 2013ലെ അമ്മ താര റിഹേഴ്സലിനിടെ ദിലീപ് തന്നെ ഈ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കാവ്യാ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആക്രമിക്കപ്പെട്ട നടി ചിലരോട് പറഞ്ഞു എന്നതിന്‍റെ പേരിലാണിത്. നടൻ സിദ്ധിഖും സംഭവത്തിന് ദൃക്സാക്ഷിയാണ്. സിദ്ധിഖും ഈ നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നു.
നടിയോടുളള പക കൊണ്ടുനടന്ന ദിലീപ് അവരെ എക്കാലവും തന്‍റെ ചൊൽപ്പടിക്ക് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗ്ന വീഡിയോ ചിത്രീകരിക്കാൻ ക്വട്ടേഷൻ കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്. നടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യം. മാനഹാനി ഭയന്ന് യുവനടി ഇക്കാര്യം ആരോടും പറയില്ലെന്നായിരുന്നു ദിലീപും കൂട്ടുപ്രതികളും കരുതിയത്. ദിലീപിന്‍റെ സ്വാധീനശക്തി വിശ്വസിച്ചാണ് സുനിൽകുമാർ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam