
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്നെ കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും നിരപരാധിയൊണെന്നും ജാമ്യാപേക്ഷയില്‍ സുനി പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി ഉള്‍പ്പെടെയുളള മൂന്നു പേരാണ് ആലുവയിലെ അഭിഭാഷകരായ ഇ സി പൗലോസ്, ബോബി റാഫേല്‍ എന്നിവര്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
പള്‍സര്‍ സുനിയ്ക്ക് പുറമെ വിപി വീജീഷ് ഇന്നലെ പിടിയിലായ മണികണ്ഠന്‍, എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മണികണ്ഠനെ ഇന്നലെ പോലീസ് പാലക്കാട്ടെ രഹസ്യസങ്കേതത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നടിയെ അക്രമിച്ച വാഹനത്തില്‍ മണികണ്ഠനും പള്‍സര്‍ സുനിയ്ക്കൊപ്പമുണ്ടായിരുന്നുവെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് കെണി ഒരുക്കിയാണ് മണികണ്ഠനെ പിടികൂടിയതെന്നാണ് സൂചന. ഇയാളുടെ ഒരു സുഹൃത്ത് മുഖേന ഒളിക്കാൻ സഹായം വാഗ്ദാനം ചെയ്ത് പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഗുഢാലോചനയിൽ തുടക്കം മുതൽ മണികണ്ഠനും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവശേഷം കറുകുറ്റിയിലുളള അഭിഭാഷകരുടെ വീട്ടില്‍ മൂന്നു പ്രതികളും നേരിട്ടെത്തിയാണ് വക്കാലത്ത് ഏല്‍പ്പിച്ചത്. അതേസമയം,കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കായുള്ള അന്വേഷണം തുടരുകയാണ്.സുനി കേരളം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന കിട്ടിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സുനിയെ സഹായിക്കുന്ന സംഘങ്ങളില്‍പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ സുനിക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിക്കാൻ തീരുമാനമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam