എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു; ഡ്രൈവര്‍ ആശുപത്രിയില്‍

By Web DeskFirst Published Jun 14, 2018, 1:25 PM IST
Highlights

എ.ഡി.ജി.പിയുടെ മകളെയും ഭാര്യയും കൊണ്ട് പൊലീസ് വാഹനത്തിൽ രാവിലെ കനകുന്നിലെത്തിയതായിരുന്നു ഡ്രൈവർ ഗവാ‍സ്ക്കർ

തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മ‍ർദ്ദിച്ചതായി പരാതി. ബറ്റാലിയൻ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊലീസ് ‍ഡ്രൈവർ ഗവാസ്ക്കറെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എ.ഡി.ജി.പിയുടെ മകളെയും ഭാര്യയും കൊണ്ട് പൊലീസ് വാഹനത്തിൽ രാവിലെ കനകുന്നിലെത്തിയതായിരുന്നു ഡ്രൈവർ ഗവാ‍സ്ക്കർ. വീട്ടിൽ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഗവാസ്‍കർ  നേരത്തെ എ.ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ ഭാര്യയും മകളും യാത്രയിലുടനീളം തന്നോട് മോശമായി സംസാകരിച്ചതായി ഗവാസ്ക്കർ പറഞ്ഞു. കനകക്കുന്നിലെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ഇവർ പൊലീസ് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് നൽകിയില്ല. ഇതിനു ശേഷമാണ് എ.ഡി.ജി.പിയുടെ മകള്‍ മൊബൈൽ കൊണ്ട് ഇടിച്ചതെന്ന് ഗവാസ്ക്കർ പറയുന്നു. കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവറുടെ കഴുത്തിന് പിന്നിൽ ചതവുള്ളതായി ഡോക്ടർമാർ പറഞ്ഞു. ഔദ്യോഗിക വസതിയിൽ പൊലീസുകാർക്കും ക്യാമ്പ് ഫോളോവർ മാർക്കും നേരിടേണ്ടിവന്ന പീഡനവും അവഗണനയും സംസ്ഥാന പൊലീസ് മേധാവിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും മുന്നിൽവരെ എത്തിയതാണ്. എന്നാല്‍ കാര്യങ്ങള്‍ പഴയപടി തന്നെ തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ് നിരവധി തവണ എഡിജിപിയെ വിളിച്ചുവെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാവുന്നില്ല.

click me!