
നെയ്റോബി: നൂറ് വർഷത്തിനിടയിൽ കെനിയൻ വനാന്തരങ്ങളിൽ ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറായ വിൽ ബുറാദ് ലൂക്കസിന്റെ ക്യാമറയിലാണ് അപൂർവ്വ നിമിഷത്തെ ചിത്രങ്ങൾ പതിഞ്ഞത്. ഇത്രയും കാലത്തിനിടയിൽ ആഫ്രിക്കൻ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലിയെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കരിമ്പുലിയെ കണ്ട സന്തോഷത്തിലാണ് കെനിയയിലെ വന്യജീവി അധികൃതർ.
വിൽ ബുറാദ് ലൂക്കസും സംഘവും കഴിഞ്ഞ ജനുവരി ഒന്ന് മുതൽ വന്യജീവികളുടെ ചിത്രങ്ങൾ പകർത്താനായി വനപ്രദേശത്ത് താമസിച്ച് വരികയായിരുന്നു. കെനിയയിലെ ലൈകിപിയ വൈൽഡ് ലൈഫ് ക്യാംപിലാണ് വില്ലും സംഘവും തമ്പടിച്ചിരുന്നത്. വ്യത്യസ്ഥമായ ചിത്രങ്ങൾ പകർത്തുന്നതിനായി ക്യാമറകൾ കാടിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നു. ആ ക്യാമറയിലാണ് അപ്രതീക്ഷിതമായി കരിമ്പുലി പതിഞ്ഞത്.
ക്യാമറയിലെടുത്ത ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കരിമ്പുലിയുടെ ചിത്രങ്ങൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇത് കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ച ശേഷം വിൽ തന്നെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. 1909 ന് ശേഷം കെനിയയിൽ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് കെനിയൻ വന്യജീവി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam