ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിയ യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കി കൊണ്ടുവന്നു. ഇവർ മരക്കൂട്ടം വരെയെത്തിയെന്നാണ് സൂചന.
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. രണ്ട് പേരും ആന്ധ്രാസ്വദേശികളാണ്. വനിതാ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്.
വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാന്‍ എത്തിയത്. ആന്ധ്രയിൽ നിന്നുള്ള പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് കൃപാവതിയെത്തിയത്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയുന്നില്ല.
ഇവരെ ഇപ്പോള്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാർ ശരണം വിളികളോടെ പ്രതിഷേധിച്ചു.