
മോസ്കോ: ലോകകപ്പ് ഫുട്‌ബോളിന് ഒരുങ്ങുന്ന റഷ്യയിലെ ലൈംഗിക വിപണിയും അതിന് അനുസരിച്ച് മാറുകയാണ്. ലോകകപ്പിന്‍റെ ആനുകൂല്യം മുതലെടുത്ത് തങ്ങളുടെ ജോലി വര്‍ദ്ധിക്കാന്‍ ഒരുങ്ങുന്ന റഷ്യന്‍ ലൈംഗിക തൊഴിലാളികളെ ഞെട്ടിച്ച്, സെക്‌സ് റോബോട്ടുകളെയും ചിലര്‍ ഈ സാധ്യതകണ്ട് ഇറക്കിയിരിക്കുകയാണ്. ഇതിന് പുറമേ യൂറോപ്പിലേക്ക് നൈജീരിയയില്‍ നിന്നും മറ്റും പെണ്‍കുട്ടികളെ എത്തിക്കുന്ന മനുഷ്യക്കടത്തുകാരും സജീവമാണ്. ഇതാണ് റഷ്യയ്ക്ക് തലവേദനയാകുന്നത്.
സൗന്ദര്യത്തിലും രൂപഭംഗിയിലും മനുഷ്യരെ വെല്ലുന്ന തരം റോബോട്ട് ഡോളുകളാണ് മോസ്‌ക്കോയിലെ ബിസിനസ് ജില്ലയില്‍ തയ്യാറായിരിക്കുന്നത്. ലോകത്തുടനീളമുള്ള ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കാനും മറക്കാനാകാത്ത അനുഭവം സമ്മാനിക്കാനും രാജ്യത്തെ അനേകം കാര്യങ്ങളില്‍ ഒന്നായിരിക്കും റോബോട്ട് വേശ്യാലയം എന്നാണ് വിലയിരുത്തല്‍. മണിക്കൂറിന് 24 ഡോളര്‍ (1600 രൂപ) മുതല്‍ 40 ഡോളര്‍ (2800 രൂപ) വരെയാണ് വിലയിട്ടിരിക്കുന്നത്.
വ്യക്തികളുടെ ലൈംഗികജീവിതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വന്യമായ ലൈംഗികത സ്ത്രീകളെ നശിപ്പിക്കുന്നതാണെന്ന റഷ്യയിലെ പരമ്പരാഗത പരാതിക്കുള്ള പരിഹാരം കൂടിയാണ് റോബോട്ട് വേശ്യാലയമെന്ന് സ്ഥാപകന്‍ ദിമിത്രി അലക്‌സാണ്ട്രോവ് വ്യക്തമാക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ടുള്ള വിസാ ഇളവുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തുകാര്‍ക്ക് പണി എളുപ്പമാക്കുമെന്ന് വ്യാപക പരാതി നില നില്‍ക്കുന്ന സാഹചര്യത്തിലാണ് റോബോട്ട് വേശ്യാലയവും തുറന്നിരിക്കുന്നത്. അവസരം മുതലാക്കി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പെണ്‍വാണിഭം നടത്താന്‍ മനുഷ്യക്കടത്തുകാര്‍ വ്യാപകമായി രംഗത്തുണ്ട്.
റഷ്യയില്‍ എത്തുന്ന കാണികളെ ലക്ഷ്യമിട്ട് വേശ്യാവൃത്തിയുടെ വലിയ വിപണി മുതലാക്കാന്‍ നൈജീരിയ പോലെയുള്ള രാജ്യങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ ഇറക്കുന്നത്. ആധുനിക അടിമത്തത്തിന്റെ ഏറ്റവും വലിയ ഇരകളാകുമെന്നാണ് മുന്നറിയിപ്പ്. നല്ല ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് കൊതിപ്പിച്ച് കടല്‍ മാര്‍ഗ്ഗം വഴി യുവതികളെ യൂറോപ്പില്‍ എത്തിച്ച് വേശ്യാവൃത്തിയ്ക്കായി ഉപയോഗിക്കുന്നത് വ്യാപകമാണ്. ലോകകപ്പിനായി റഷ്യ ഒരുങ്ങുമ്പോള്‍ നല്‍കുന്ന വിസാ ഇളവുകള്‍ മുതലാക്കി ഇത്തരം ഇരകളുടെ എണ്ണം കൂടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
സാധാരണഗതിയില്‍ വിസാ നടപടികള്‍ കര്‍ശനവും ചെലവേറിയതുമായ റഷ്യ മനുഷ്യക്കടത്തുകാര്‍ക്ക് അത്ര നല്ല വിപണിയല്ല. എന്നാല്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് രാജ്യം വേദിയാകുമ്പോള്‍ ലോകത്തുടനീളമുള്ള കാണികള്‍ക്ക് എത്തുന്നതിനായി വിസാ ഇളവ് വരുത്തിയിട്ടുണ്ട്. ലോകകപ്പ് കളി കാണാനുള്ള ടിക്കറ്റോ ഫാന്‍ പാസോ ഉപയോഗിച്ച് രാജ്യത്ത് എത്താനാകും. കോണ്‍ഫെഡറേഷന്‍ കപ്പ് നടന്ന കഴിഞ്ഞ വര്‍ഷം മോസ്‌ക്കോയിലേക്ക് അനധികൃതമായി കൊണ്ടുവന്ന 30 നൈജീരിയക്കാരികളെ പിടിച്ചതായി റഷ്യന്‍ മനുഷ്യ കടത്ത് വിരുദ്ധ എന്‍ജിഒ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അതൊരു വലിയ തലവേദന ആയിരിക്കുമെന്ന് ഇവര്‍ കരുതുന്നു. ഇക്കാര്യം പരിഹരിക്കുന്നതിനായി നൈജീരിയയിലെ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അബൂജയിലെ റഷ്യന്‍ എംബസിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്.
മനുഷ്യക്കടത്തുകാര്‍ കൊണ്ടുവരുന്ന നൈജീരിയക്കാരികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇറ്റലിയില്‍ ഇങ്ങിനെ 2014 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ എത്തിച്ചത് 11,000 പേരെയാണ്. ഇവരില്‍ അഞ്ചില്‍ നാലുപേരും നിര്‍ബ്ബന്ധിത ലൈംഗികതയ്ക്ക് ഇരയാകുന്നതായിട്ടാണ് കണ്ടെത്തല്‍. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ റഷ്യയിലെ 11 നഗരങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam