
കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്‌ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ എക്‌സ്‌പ്രസും വാദിക്കുന്നു. മോഷണം ദുബായ് വിമാനത്താവളത്തില്‍ നിന്നാണെന്നാണ് അധികൃതരുടെ നിലപാട്. ദുബായ് പോലീസില്‍ പരാതി നല്‍കിയെന്നും ഇവര്‍ വിശദീകരിക്കുന്നു.
കരിപ്പൂരില്‍ 14 മാസത്തിനിടെ 59 മോഷണങ്ങളുണ്ടായെന്നാണ് യാത്രക്കാരുടെ പരാതി. ഒരെണ്ണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതി. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഗേജുകള്‍ കുത്തി തുറന്നുള്ള മോഷണമേയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. മോഷണം കരിപ്പൂരില്‍ വെച്ചല്ലെന്ന് സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസും രംഗത്തുണ്ട്. ദുബായില്‍ നിന്ന് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേയ്‌ക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ യാത്ര ചെയ്തവരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്‌ടമായിട്ടുണ്ട്. അത്തരത്തില്‍ 22 സംഭവങ്ങള്‍ ഒരു മാസത്തിനിടെ ഉണ്ടായിട്ടുണ്ടെന്നാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ കണക്ക്. ദുബായ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‍ലിങ് ഏജന്‍സിയായ ഡനാട്ടക്കും ദുബായ് പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിശദീകരിക്കുന്നു.
ദുബായില്‍ നിന്നാണ് മോഷണമെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോഴും ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ നിന്ന് ദോഹ വഴി കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ ബാഗേജിലെ സാധനങ്ങളും മോഷ്‌ടിക്കപ്പെട്ടു. ഈ മോഷണങ്ങള്‍ക്ക് എന്ന് തടയിടാനാകുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ഇവിടെ നഷ്‌ടം യാത്രക്കാര്‍ക്ക് മാത്രമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam