പെരുന്നാളും വേനലവധിയും ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ മലയാളികളെ പിഴിയുന്നു

By Web DeskFirst Published Jun 21, 2016, 8:52 PM IST
Highlights

സാധാരണ നിരക്കിനേക്കാള്‍ നാല്‍പതുമുതല്‍ എണ്‍പതു ശതമാനം വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക്  സാധാരണക്കാര്‍ ആശ്രയിക്കുന്ന എയര്‍ഇന്ത്യപോലും ഒരാള്‍ക്ക് ഈടാക്കുന്നത് 42,246 രൂപയാണ്. ഒമാനില്‍ നിന്നും 21,168ഉം,  ദോഹയില്‍ നിന്നും 28000, സൗദിയിലെ റിയാദില്‍ നിന്നും 42426 രൂപയുമാണ് തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത്. ബജറ്റ് എയര്‍ലൈനുകളില്‍പോലും നാട്ടിലേക്കുള്ള നിരക്ക് പ്രവാസിക്ക് താങ്ങാവുന്നതിലും കൂടുതലാണ്.  എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കും, മുബൈയിലേക്കുമെല്ലാം നിരക്കില്‍ വലിയ വര്‍ധനയില്ല.

മാസങ്ങള്‍ക്കുമുന്പേ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് അധിക നിരക്കില്‍ നിന്നും കുറച്ചെങ്കിലും രക്ഷനേടാന്‍ കഴിയുന്നത്.നിലവില്‍ നാലുപേരടുങ്ങുന്ന ഒരു കുടുംബത്തിന് അവധിക്കു നാട്ടിലേക്ക് പോകാന്‍മാത്രം ഒരുലക്ഷം രൂപ ടിക്കറ്റിനായി തന്നെ നല്‍കേണ്ടിവരും. സീസണ്‍ കാലയളവില്‍ വിമാന കന്പനികള്‍ മുന്നറിയിപ്പില്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം വര്‍ഷങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന പ്രശ്നമാണെങ്കിലും ഇനിയും പരിഹാരം കണ്ടിട്ടില്ല. വേനലവധി കഴിഞ്ഞ് പ്രവാസികള്‍ നാട്ടില്‍ നിന്ന് തിരിച്ചുവരുന്പോഴും സ്ഥിതി മറിച്ചല്ല. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫു നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരും.

click me!