ഇറാന്റെ ഷാഹെദ് ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായി യുഎസ് ഉദ്യോഗസ്ഥർ. പ്രതിരോധ മിസൈലുകളുടെ ശേഖരം കുറയുന്നത് അമേരിക്കയ്ക്ക് ആശങ്കയാകുകയാണ്. 

വാഷിം​ഗ്ടൺ: ഇറാന്റെ ഷാഹെദ് ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായി യുഎസ് ഉദ്യോഗസ്ഥർ. എല്ലാ ഡ്രോണുകളെയും തടയാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പ്രതിരോധ മിസൈലുകളുടെ ശേഖരം കുറയുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ ആയുധങ്ങളുടെ ശേഖരം പരിധിയില്ലാത്തതല്ലെന്ന് യുഎസ് സെനറ്റർ മാർക്ക് കെല്ലി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഇറാന്റെ ഡ്രോണുകൾ തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥർ തുറന്നു സമ്മതിച്ചിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം വളരുകയും ആഗോള ഊർജ്ജ വിതരണത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ അഭിസംബോധന ചെയ്തത്.

കാപ്പിറ്റോൾ ഹില്ലിൽ നടന്ന അടച്ചിട്ട ചർച്ചയിൽ, ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ നിയമനിർമ്മാതാക്കൾക്ക് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകി. ഡ്രോണുകൾ താഴ്ന്ന നിലയിലും കുറഞ്ഞ വേഗതയിലും പറക്കുന്നതിനാൽ അവ റഡാർ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് കടന്നുപോകാൻ സഹായിക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്‌നും പറഞ്ഞു.

എന്താണ് ഷാഹെദ് ഡ്രോൺ?

ദീർഘദൂര ആക്രമണങ്ങൾക്കായി ഇറാൻ ഉപയോഗിക്കുന്ന വൺ-വേ അറ്റാക്ക് ഡ്രോൺ ആണ് ഷാഹെദ്. ലളിതവും ചിലവ് കുറഞ്ഞതുമാണെന്നതാണ് ഇവയുടെ സവിശേഷത. ഇവ "ലോയിറ്ററിംഗ് മ്യൂണിഷൻ" എന്നും അറിയപ്പെടുന്നു. അതായത് ഇതിന് ലക്ഷ്യസ്ഥാനത്തേക്ക് പറക്കാനും അവിടെ പതിച്ച ശേഷം പൊട്ടിത്തെറിക്കാനും കഴിയും. ഷാഹെദ്-131, ഷാഹെദ്-136 എന്നിങ്ങനെ പല പതിപ്പുകൾ ഇറാൻ വലിയ തോതിൽ നിർമ്മിക്കുന്നുണ്ട്.

താഴ്ന്ന നിലയിലുള്ള പറക്കാൻ കഴിവുള്ള ഈ ഡ്രോണുകളെ റഡാർ സംവിധാനങ്ങൾക്ക് കണ്ടെത്താൻ പ്രയാസമാണ്. ദൂര പരിധിയിലും ഇവ മികച്ചു നിൽക്കും. നൂറുകണക്കിന് മൈലുകൾ സഞ്ചരിക്കാൻ ഷാഹെദ് ഡ്രോണുകൾക്ക് ശേഷിയുണ്ട്. നിർമ്മാണ ചിലവ് കുറവായതിനാൽ ഇറാന് ഒരേസമയം നിരവധി ഡ്രോണുകൾ വിക്ഷേപിക്കാൻ കഴിയും.